കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ രാഷ്‌ട്രീയഭാവി പ്രതിസന്ധിയിലാകുന്നു. പാർട്ടിയുടെ ലോക്‌സഭാ നേതാവും മുതിർന്ന എംപിയുമായ സുദീപ് ബന്ദോപാധ്യായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ശനിയാഴ്‌ച ഡെൽഹിയിൽ വെച്ച് കൂടിക്കാഴ്‌ച നടത്തി.
ശനിയാഴ്‌ച ഉച്ചയ്‌ക്ക് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയായിരുന്നു അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച. പാർട്ടി വിട്ട എംപി ശതാബ്‌ദി റോയിയും സുദീപ് ബന്ദോപാധ്യായ്‌ക്കൊപ്പം ഭൂപേന്ദർ യാദവിനെ സന്ദർശിച്ചിരുന്നു.
ഇതുകൂടാതെ, തൃണമൂലിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ മാനസ് ഭൂനിയ പാർട്ടിയിൽ നിന്ന് രാജിവെച്ചതായും പ്രഖ്യാപിച്ചു. പാർട്ടിയിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളിലുള്ള അതൃപ്‌തിയാണ് രാജിക്ക് കാരണമെന്ന് ഭൂനിയ പറഞ്ഞു.
തൃണമൂലിലെ വിമത നീക്കം പാർലമെന്റിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയാകും. പാർട്ടി വിട്ട 19 വിമത എംപിമാർ തങ്ങളാണ് യഥാർഥ തൃണമൂൽ എംപിമാർ എന്ന അവകാശവാദം ഉന്നയിച്ചു മുന്നോട്ടുവന്നിട്ടുണ്ട്. തങ്ങൾക്ക് പ്രത്യേക വിഭാഗമായി ഇരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിമത എംപിമാർ തിങ്കളാഴ്‌ച ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയെ കാണാൻ തീരുമാനിച്ചിട്ടുണ്ട്.
തൃണമൂലിന്റെ ആകെയുള്ള 28 ലോക്‌സഭാ അംഗങ്ങളിൽ 19 പേരും നിലവിൽ വിമത പക്ഷത്തിനൊപ്പം ഉണ്ടെന്നും സുദീപ് ബന്ദോപാധ്യായ കൂടി ചേരുന്നതോടെ ഇത് 20 ആയി ഉയരുമെന്നും വിമത എംപി ജഗദീപ് ചന്ദ്ര വർമ്മ ബസുനിയ അറിയിച്ചു. സ്‌പീക്കറുടെ അംഗീകാരം ലഭിച്ചാൽ പാർലമെന്റിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎക്ക് പിന്തുണ നൽകുമെന്ന് വിമത വിഭാഗത്തിന്റെ നേതാവായ കാകോലി ഘോഷ് ദസ്‌തീദാർ വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം




































