കോഴിക്കോട്: നിപ്പ പരിശോധനക്കയച്ച മൂന്നുപേരുടെ ഫലം നെഗറ്റീവ്. ചികിൽസയിലുള്ള രാമനാട്ടുകര സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ ഫലമാണ് നെഗറ്റീവ് ആയത്. ഹൈറിസ്ക് കാറ്റഗറിയിലുള്ള ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.
അതേസമയം, നിപ്പ റിപ്പോർട് ചെയ്ത സാഹചര്യത്തിൽ വൈറസ് ബാധയെ കുറിച്ച് പഠിക്കുന്നതിനും സാമ്പിളുകൾ ശേഖരിക്കുന്നതിനുമായി കേന്ദ്രത്തിൽ നിന്നുള്ള ഐസിഎംആറിലെ ഗവേഷക സംഘം കോഴിക്കോടെത്തി. ആരോഗ്യവകുപ്പ് ജീവനക്കാരുമായി സംഘം ചർച്ച നടത്തും. നിപ്പ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും.
ആരോഗ്യമന്ത്രി കെ. മുരളീധരൻ നാളെ കോഴിക്കോട് ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നിലവിൽ നിപ്പ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഒരു മരുന്ന് മാത്രമാണ് എത്താനുള്ളത്. അത് ഇന്ന് വൈകീട്ടോടെ ഡെൽഹിയിൽ നിന്ന് എത്തുമെന്നും മന്ത്രി അറിയിച്ചു.
നിപ്പ റിപ്പോർട് ചെയ്ത സമയത്ത് താൻ കോഴിക്കോട് ഉണ്ടായിരുന്നു. കോഴിക്കോട് എത്തിയില്ല എന്നത് രാഷ്ട്രീയ വിമർശനം മാത്രമാണ്. പ്രതിപക്ഷ സമീപനം ദൗർഭാഗ്യകരമാണ്. ഇതൊരു വീണുകിട്ടിയ ആയുധം പോലെ പെരുമാറുന്നത് ശരിയല്ല. പ്രതിപക്ഷം രാഷ്ട്രീയ ഉദ്ദേശത്തോടെ പെരുമാറുന്നു. കോഴിക്കോട് തങ്ങാത്തത് കേരളത്തിന്റെ മൊത്തം കാര്യം നോക്കേണ്ടത് കൊണ്ടാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധവുമായി പിഎ. മുഹമ്മദ് റിയാസ് എംഎൽഎ
നിപ്പ കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധവുമായി പിഎ. മുഹമ്മദ് റിയാസ് എംഎൽഎ. കണ്ടെയ്ൻമെന്റ് സോണിലുള്ള ജനങ്ങളെ ഫോണിൽ വിളിക്കാൻ ജനപ്രതിനിധികളെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. സിപിഎം നേതാക്കളും എംഎൽഎക്ക് പിന്തുണയുമായി കൺട്രോൾ റൂമിന് മുന്നിലെത്തി.
കഴിഞ്ഞതവണ നിപ്പ ബാധിച്ച സമയങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികൾ ബാധിത പ്രദേശങ്ങളിലുള്ളവരെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നുവെന്ന് റിയാസ് പറഞ്ഞു. എന്നാൽ, ഇത്തവണ ഈ അവകാശം നിഷേധിച്ചതോടെയാണ് തനിക്ക് പ്രതിഷേധിക്കേണ്ടി വന്നതെന്നും എംഎൽഎ വ്യക്തമാക്കി.
അതേസമയം, ഇത്തവണ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സർക്കാർ ഇതിന് നൽകുന്ന മറുപടി. രോഗബാധിത പ്രദേശത്തെ ജനങ്ങളെയും നിരീക്ഷണത്തിലുള്ളവരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തന്നെ നേരിട്ട് ഫോണിൽ വിളിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ


































