കോഴിക്കോട്: നിപ്പയിൽ ഇന്നും ആശ്വാസം. പുതുതായി കേസുകൾ ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇന്ന് ലഭിച്ച എട്ടുപേരുടേത് ഉൾപ്പടെ 11 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരുടെ സ്രവം പരിശോധനക്ക് അയച്ചത്.
നിപ്പ ബാധിച്ച രാമനാട്ടുകര സ്വദേശി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വെന്റിലേറ്റർ ചികിൽസയിൽ തുടരുകയാണ്. രോഗിക്ക് റിബാവറിൻ മരുന്ന് ആദ്യം മുതലേ നൽകിയിരുന്നു. മോണൊക്ളോണൽ ആന്റിബോഡി ആദ്യ ഡോസ് ജൂൺ 12ന് നൽകി. റെംഡിസിവർ മരുന്ന് ആദ്യ ഡോസ് ഇന്ന് പുലർച്ചെയും നൽകിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെയും ഐസിഎംആറിന്റെയും നിലവിലെ മാനദണ്ഡപ്രകാരം കൃത്യമായ ചികിൽസയാണ് രോഗിക്ക് നൽകുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കെ. മുരളീധരന്റെ നേതൃത്വത്തിൽ രാവിലെ കോഴിക്കോട് കലക്ട്രേറ്റിൽ അവലോകന യോഗം ചേർന്ന് നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
ഇന്ന് സമ്പർക്ക പട്ടികയിൽ മൂന്നുപേരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നുപേരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതോടെ നിലവിൽ സമ്പർക്ക പട്ടികയിൽ 103 പേരാണുള്ളത്. ഇതിൽ നാലുപേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽ പെട്ടവരും 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിൽ പെട്ടവരും 85 പേർ കുറഞ്ഞ വിഭാഗത്തിൽ പെട്ടവരും ആണ്. 45 പേർ ആരോഗ്യപ്രവർത്തകരാണ്.
Most Read| ശബരിമലയിൽ എസ്ഐടി പരിശോധന; തെളിവെടുപ്പിനായി വിദഗ്ധ സംഘവും



































