തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ ഒരു മരണം കൂടി. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന കരാറുകാരൻ സതീശൻ (46) ആണ് മരിച്ചത്. ശരീരത്തിന്റെ 90 ശതമാനത്തിലേറെ പൊള്ളലേറ്റ സതീശൻ വെന്റിലേറ്ററിൽ ആയിരുന്നു.
ഇതോടെ, അനൗദ്യോഗിക കണക്ക് പ്രകാരം അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. സതീശൻ ഉൾപ്പടെ നാലുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ആയിരുന്നു. ഇനി മൂന്നുപേരാണ് ചികിൽസയിൽ ഉള്ളത്. പരിക്കേറ്റ മറ്റു ആറുപേർ ഇന്ന് ആശുപത്രി വിട്ടേക്കും.
സ്‌ഫോടനത്തിൽ കാണാതായ നാലുപേരെ തിരിച്ചറിയുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിടുണ്ട്. ഇതിന്റെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം വരുന്നതോടെ കാണാതായവരെ സംബന്ധിച്ച ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടാകും.
ദുരന്ത ഭൂമിയിൽ തിരച്ചിൽ തുടരുകയാണ്. ഇന്ന് വീണ്ടും ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കെഡാവർ നായകളുടെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. പത്തുപേർ അടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞ് പോലീസ് ഉദ്യോഗസ്‌ഥർ സമീപത്തെ വീടുകളുടെ പരിസരങ്ങളും പരിശോധിക്കും. നാട്ടുകാരുടെ സഹായത്തോടെയാണ് പരിശോധന.
പരിചയ സമ്പന്നനായ വെടിക്കെട്ട് വിദഗ്‌ധനായ സതീശൻ, 2011 മുതൽ തൃശൂർ പൂരത്തിന് തിരുവമ്പാടിയുടെ കരാറുകാരനാണ്. പിതാവ് മണിപാപ്പന്റെ പാത പിന്തുടർന്നാണ് സതീശൻ വെടിക്കെട്ട് രംഗത്തേക്ക് വന്നത്. പിതാവിന്റെ മരണത്തോടെയാണ് വെടിക്കെട്ട് നടത്തിപ്പ് ഏറ്റെടുത്തത്. ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങളിലെ വെടിക്കെട്ടുകൾ ചെയ്‌ത് കൈവഴക്കം വന്ന വ്യക്‌തിയായിരുന്നു അദ്ദേഹം.
മണി ഫയർവർക്‌സ് എന്ന പേരിലാണ് വെടിക്കെട്ട് നിർമാണശാലയുടെ ലൈസൻസ്. നെൻമാറ-വല്ലങ്ങി വേല വെടിക്കെട്ടിനും നേതൃത്വം നൽകിയത് മണി ഫയർവർക്‌സ് ആണ്. നാൽപ്പതോളം പേരുടെ സഹായത്തോടെ സതീശൻ ഒരുക്കിക്കൊണ്ടിരുന്ന ഗുണ്ടകളും അമിട്ടുകളുമാണ് ചൊവ്വാഴ്‌ച മുണ്ടത്തിക്കോട് പാടത്ത് വെടിപ്പുരകളോടെ പൊട്ടിത്തെറിച്ച് നാടിനെ നടുക്കിയ ദുരന്തമായി മാറിയത്.
Most Read| അമീബിക് മസ്‌തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത, ജാഗ്രത വേണം; ആരോഗ്യമന്ത്രി





































