ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ കൂടുതൽ സംസ്‌ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നിരുന്നു. വൈറസ് ഭീതി നിലനിൽക്കുന്നതിനാൽ എൽപി, യുപി ക്‌ളാസുകൾ ആരംഭിക്കുന്നതിൽ അധികൃതർക്ക് ആശങ്കയുണ്ടായിരുന്നു എങ്കിലും ഇപ്പോൾ പല സംസ്‌ഥാനങ്ങളിലും പ്രൈമറി ക്‌ളാസുകൾ തുടങ്ങിക്കഴിഞ്ഞു. രാജസ്‌ഥാൻ, ഹരിയാന, അസം, യുപി, ഗുജറാത്ത് തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ് ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്‌ളാസുകൾ ആരംഭിച്ചത്.
രാജ്യത്തെ ഇപ്പോഴത്തെ അവസ്‌ഥ പെട്ടെന്ന് പരിഹാരം കാണാനാകുന്ന ഒന്നല്ലാത്തതിനാൽ കുട്ടികൾ കോവിഡിനൊപ്പം പഠിച്ച് മുന്നേറേണ്ടത് അനിവാര്യമാണെന്ന അഭിപ്രായമാണ് രക്ഷാകർത്താക്കൾക്കും. ഒരു വർഷത്തിലധികമായി ഓൺലൈൻ ക്‌ളാസിലിരുന്ന് മടുത്ത കുട്ടികളും സ്‌കൂളിൽ എത്തിയതോടെ ഊർജസ്വലരായി. ഓൺലൈൻ ക്‌ളാസുകളിൽ സംശയനിവാരണം ബുദ്ധിമുട്ടായിരുന്നു. നെറ്റ്‌വർക്ക് പ്രശ്‌നങ്ങളും പല കുട്ടികളും നേരിട്ടിരുന്നു. എന്നാൽ, സ്‌കൂളിൽ എത്തിയതോടെ ഇതിന് പരിഹാരമായെന്ന് വിദ്യാർഥികൾ പറയുന്നു.
യുപി അടക്കമുള്ള പല ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളും മാസങ്ങൾക്ക് മുൻപ് തന്നെ വിദ്യാലയങ്ങൾ തുറന്നിരുന്നു. മുതിർന്ന വിദ്യാർഥികൾക്കാണ് ആദ്യം ക്‌ളാസുകൾ ആരംഭിച്ചത്. സുരക്ഷിതമായി അധ്യയനം തുടരാൻ കഴിയുന്നു എന്ന് രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തിയ ശേഷമാണ് യുപി, ഗുജറാത്ത്, രാജസ്‌ഥാൻ, ഹരിയാന, അസം എന്നീ സംസ്‌ഥാനങ്ങൾ പ്രൈമറി ക്‌ളാസുകൾ ആരംഭിച്ചത്.
സുരക്ഷാ ക്രമീകരണങ്ങൾ വിട്ടുവീഴ്‌ചയില്ലാതെ തുടരണമെന്ന ആവശ്യമായിരുന്നു രക്ഷാകർത്താക്കൾക്ക്. അതിനാൽ കർശന സുരക്ഷ ഒരുക്കിയ സ്‌കൂളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്‌ളാസുകൾ നടത്തിയിരുന്നത്. ജമ്മു കശ്‌മീർ ആദ്യഘട്ടമെന്ന നിലയിൽ 10, 12 ക്‌ളാസുകൾ ആരംഭിച്ചിട്ടുണ്ട്. ഹിമാചൽ, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളും സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങളാണ്. കേരളത്തിൽ നവംബർ ഒന്നിന് ക്‌ളാസുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായുള്ള മാർഗരേഖ ഉടൻ തയ്യാറാക്കും.
Also Read: സ്‌കൂൾ തുറക്കൽ; കുട്ടികളുടെ എണ്ണം കുറച്ച് ക്‌ളാസുകൾ ക്രമീകരിക്കും