മലപ്പുറം: നിലവിലെ മതപഠന സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റം മത വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ഇകെ വിഭാഗം എസ്‌വൈഎസ്‍. മദ്റസ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള സ്‌കൂള്‍ സമയമാറ്റം അനുവദിക്കില്ലെന്നും എസ്‌വൈഎസ്‍ പറഞ്ഞു.
അര നൂറ്റാണ്ടിലധികം കേരളീയര്‍ ശീലിച്ചു വന്ന മദ്രസ-സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തേണ്ട ഒരാവശ്യവും നിലവിലില്ല. ഫാസിസ്‌റ്റുകളെ സുഖിപ്പിക്കുന്നതിനും സമാധാന സ്‌നേഹികളായ വിശ്വാസികളെ വേദനിപ്പിക്കുന്നതിനും ഇടതു പക്ഷ സര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോഴത്തെ സമയമാറ്റ ചര്‍ച്ചയെന്നും എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്‌കരണ ഭാഗമായി പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കാൻ സമൂഹചർച്ചക്ക് നൽകിയ കുറിപ്പുകളടങ്ങിയ രേഖയിലാണ് സ്‌കൂൾ സമയമാറ്റത്തിന്റെ അനിവാര്യത ചൂണ്ടി കാണിച്ചിരിക്കുന്നത്.
സ്‌കൂൾ സമയം നിലവിലുള്ള 10 എന്നത് രാവിലെ 9.30ന് ആക്കണമെന്നാണ് നിർദ്ദേശം. സ്‌കൂളും സർക്കാർ ഓഫീസുകളും മറ്റു പ്രധാന സ്വകാര്യ ഓഫീസുകളും 10 മണിക്ക് തുറക്കുന്നതിനാൽ റോഡുകളിൽ ഉണ്ടാകുന്ന തിരക്കും അപകടവും കുറക്കാനാണ് സ്‌കൂൾ സമയം 9.30 ആക്കാൻ നിർദ്ദേശം വന്നിട്ടുള്ളത്. എന്നാലിത് മദ്രസാ പഠനത്തെ ബാധിക്കുമെന്നാണ് എസ്‌വൈഎസ്‍ ഉൾപ്പടെയുള്ള മുസ്‌ലിം സംഘടനകൾ ചൂണ്ടി കാണിക്കുന്നത്.
Most Read: സ്‌കൂളുകളില്‍ മാനസികാരോഗ്യ സമിതി രൂപീകരിക്കണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം