ന്യൂഡെല്‍ഹി: രാജ്യത്തെ മുഴുവൻ സ്‌കൂളുകളിലും ‘മാനസികാരോഗ്യ ഉപദേശക സമിതി‘ രൂപീകരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ആറു മുതല്‍ പന്ത്രണ്ട് വരെ ക്ളാസുകളിലെ വിദ്യാര്‍ഥികളില്‍ എന്‍സിഇആര്‍ടി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ പാശ്‌ചാത്തലത്തിലാണ് നടപടി.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളും നിര്‍ദേശത്തിലുണ്ട്. ആധുനിക കാലത്തെ സമ്മര്‍ദ്ദം, ഭയം, അമിത ഇന്റര്‍നെറ്റ് ഉപയോഗം, ഹൈപ്പര്‍ ആക്റ്റിവിറ്റി, പഠനവൈകല്യങ്ങള്‍ ഉള്‍പ്പടെയുള്ള വൈകല്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്‌തരാക്കുകയാണ് ലക്ഷ്യം.
ഓരോ സ്‌കൂളുകളിലും രൂപീകരിക്കുന്ന മാനസികാരോഗ്യ ഉപദേശക സമിതിയുടെ അധ്യക്ഷന്‍ പ്രിന്‍സിപ്പലായിരിക്കണം. യോഗ പോലുള്ളവ കുട്ടികളെ പതിവായി പരിശീലിപ്പിക്കണം. എല്ലാമാസവും ഒരു പ്രത്യേക വിഷയം അടിസ്‌ഥാനമാക്കി വിദ്യാര്‍ഥികള്‍ തയ്യാറാക്കുന്ന ആരോഗ്യമാസിക സ്‌കൂളുകള്‍ പുറത്തിറക്കണം.
ലഹരിവസ്‌തുക്കളുടെ ഉപയോഗം, സ്വയം ദേഹോപദ്രവമേല്‍പ്പിക്കല്‍, വിഷാദം, ആശങ്കകള്‍ എന്നിവ തിരിച്ചറിയുന്നതിനും പ്രഥമശുശ്രൂഷ നല്‍കുന്നതിനും ഓരോ സ്‌കൂളിനും നിര്‍ദിഷ്‌ട വ്യവസ്‌ഥ ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് തിരിച്ചറിയാന്‍ ആവശ്യമായ ബോധവൽകരണം നല്‍കണം. ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷിതാക്കളുമായും സ്‌കൂള്‍ കൗണ്‍സിലര്‍മാരുമായും ചര്‍ച്ച ചെയ്‌ത് ഉചിത തീരുമാനമെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
കുട്ടികളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും ഇടപെടുന്നതിനും അധ്യാപകര്‍ക്ക് സൈക്കോ-സോഷ്യല്‍ പ്രഥമ ശുശ്രൂഷയില്‍ പ്രത്യേക പരിശീലനം നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഉൽക്കണ്‌ഠ, ആശയവിനിമയ പ്രശ്‌നങ്ങള്‍, വിഷാദാവസ്‌ഥ, പഠനവൈകല്യങ്ങള്‍ തുടങ്ങിയവ തിരിച്ചറിയാനാവശ്യമായ പരിശീലനം നല്‍കണമെന്നും മന്ത്രാലയം വ്യക്‌തമാക്കുന്നു.
Most Read: ബഹുഭാര്യത്വവും തഹ്‌ലീല്‍ ആചാരവും ഭരണഘടനാ ബെഞ്ചില്‍; കേന്ദ്ര സർക്കാരിന് നോട്ടീസ്