ന്യൂഡെൽഹി: ബഹുഭാര്യത്വം നിക്കാഹ് ഹലാല തുടങ്ങിയ മുസ്‌ലിം സമുദായത്തിലെ വിവിധ വിഷയങ്ങൾ ചോദ്യം ചെയ്‌ത് വിവിധ ഘട്ടങ്ങളിൽ സുപ്രീം കോടതിക്ക് മുന്നിലെത്തിയ ഹരജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതിന് മുന്നോടിയായി വിശദാംശങ്ങൾ തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ വനിതാ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
ജസ്‌റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് നിക്കാഹ് ഹലാല, ബഹുഭാര്യത്വം, മുത്താഹ്, മുസ്‌ലിം വിവാഹങ്ങള്‍, വിവാഹമോചന നിയമ സമ്പ്രദായങ്ങള്‍ എന്നിവക്ക് കീഴില്‍ പ്രചാരത്തിലുള്ള ‘മിസ്യാര്‍ വിവാഹം’ ഉള്‍പ്പെടെയുള്ള ആചാരങ്ങളെ ചോദ്യം ചെയ്‌തുള്ള ഹരജികളാണ് പരിഗണിക്കുക. ഹേമന്ത് ഗുപ്‌ത, സൂര്യകാന്ത്, എംഎം സുന്ദ്രേഷ്, സുധാന്‍ഷു ധൂലിയ എന്നിവരാണ് ബെഞ്ചിലെ മറ്റു ജസ്‌റ്റിസുമാർ.
മുസ്‌ലിം സമുദായത്തിൽ നിലനിൽക്കുന്ന ബഹുഭാര്യത്വം വിവേചനപരവും ചൂഷണപരവും സ്‌ത്രീ വിരുദ്ധവുമാണെന്ന് വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ചൂണ്ടികാണിച്ചിരിക്കുന്ന ഹരജികളിൽ അടുത്ത മാസം ഹിയറിംഗ് നടക്കും. ഇതിന് മുന്നോടിയായാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ വനിതാ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ എന്നിവരിൽ നിന്ന് വിവരങ്ങൾ തേടിയിരിക്കുന്നത്.
ഹരജി സമർപ്പിച്ച വനിതകൾക്കും ബെഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം 494 പ്രകാരം ബഹുഭാര്യത്വം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കിരൺ സിംഗിന്റെയും സ്വാതന്ത്ര എൻജിഒയുടെയും നേതൃത്വത്തിൽ അഞ്ചു സ്‌ത്രീകൾ നൽകിയ ഹരജിയുൾപ്പെടെയാണ് കോടതി ഒന്നിച്ച് പരിഗണിക്കുന്നത്.
2017ലെ മുത്തലാഖ് കേസിന്റെ വിധിക്ക് പിന്നാലെ എട്ട് പൊതുതാല്‍പര്യ ഹരജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് എത്തിയത് . ബഹുഭാര്യത്വത്തിന് പുറമെ നിക്കാഹ് ഹലാല, നിക്കാഹ് മിസ്യാർ, നിക്കാഹ് മുത്താഹ് തുടങ്ങിയ മുസ്‌ലിം സമുദായത്തിലെ വിവിധ ആചാരങ്ങളെ ചൂണ്ടിക്കാട്ടിയതാണ് മറ്റുഹരജികൾ.
മുത്വലാഖ് ചൊല്ലിയ ശേഷം തഹ്‌ലീല്‍ (നിക്കാഹ് ഹലാല) അഥവാ മറ്റൊരാളെ വിവാഹം ചെയ്‌ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം അയാളിൽ നിന്ന് മോചനം നേടിയാൽ മാത്രമേ പഴയ ഭർത്താവിനെ വീണ്ടും വിവാഹം ചെയ്യാൻ സാധിക്കു എന്നതാണ് തഹ്‌ലീല്‍ വിവാഹം എന്നത് കൊണ്ട് അർഥമാക്കുന്നത്. അല്ലാതെ മോചനം നേടിയ ശേഷം വീണ്ടുവിചാരത്തിൽ വീണ്ടും പഴയ ആളെ വിവാഹം കഴിക്കാനുള്ള അനുമതി ഇസ്‌ലാമിൽ ഇല്ല എന്നതാണ് ഹരജിയിൽ ചൂണ്ടികാണിക്കുന്നത്. മറ്റൊരാളെ വിവാഹം ചെയ്‌ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ പഴയ ഇണയെ വീണ്ടും വിവഹം കഴിച്ചാൽ അത് കുറ്റകരമായ ബന്ധമാണെന്നും അതില്‍ ജനിക്കുന്ന കുട്ടികള്‍ നിയമപരമായ സന്താനങ്ങളായി ഇസ്‌ലാമിൽ പരിഗണിക്കപ്പെടില്ല എന്നും ഹരജിയിൽ പറയുന്നു.
ഒരിക്കൽ വിവാഹ മോചനം നേടിയശേഷം ആ ഇണകൾക്കിടയിൽ തിരുത്തലുകൾ ഉണ്ടാകുകയും വീണ്ടും പുനര്‍വിവാഹം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ അതിനിടയിൽ വിലങ്ങുതടിയാകുന്ന, സ്‌ത്രീകളുടെ അന്തസിനും സ്വാതന്ത്ര്യത്തിനും ആത്‌മാഭിമാനത്തിനും ഭീഷണിയാകുന്ന, ആജീവനന്തകാലം സ്‌ത്രീ മനസിനെ വേട്ടയാടുന്ന ഇത്തരം മതാചാരങ്ങൾ ഇന്ത്യയിൽ വിലയ്‌ക്കണം എന്നാണ് ഒരു ഹരജിയിൽ ചൂണ്ടികാണിക്കുന്നത്.
നിക്കാഹ് ഹലാല. നിക്കാഹ് മുത, നികാഹ് മിസ്യാർ എന്നിവ സെക്ഷൻ 375ന് കീഴിൽ ബലാൽസംഗമായി കാണണമെന്നും മറ്റൊരു ഹരജിയിൽ പറയുന്നുണ്ട്. നിലവിലെ ഇന്ത്യയിലെ മുസ്‌ലിം വ്യക്‌തിനിയമം അനുസരിച്ച് നികാഹ് ഹലാല, ബഹുഭാര്യത്വം തുടങ്ങിയ ആചാരങ്ങൾ അനുവദനീയമാണ്. ഹരജികളിലെ ഹിയറിംഗിന് ശേഷം ഈവർഷം തന്നെ വിഷയം വീണ്ടും പരിഗണിക്കാനാണ് സാധ്യത.
Most Read: അച്ഛന്റെ അവസാനത്തെ ആഗ്രഹം; മദ്യം സിറിഞ്ചിലാക്കി നൽകി മകൾ