ന്യൂഡെൽഹി: സ്വതന്ത്ര വ്യാപാര കരാരിൽ (എഫ്‌ടിഎ) ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലൻഡും. ഡെൽഹിയിൽ വെച്ചാണ് വാണിജ്യ മന്ത്രി പീയുഷ് ഗോയലും ന്യൂസിലൻഡ് വാണിജ്യ നിക്ഷേപ മന്ത്രി ടോഡ് മക്‌ക്‌ളെയും കരാറിൽ ഒപ്പുവെച്ചത്. ഒമ്പത് മാസത്തെ ചർച്ചയ്‌ക്കൊടുവിൽ റെക്കോർഡ് വേഗത്തിലാണ് കഴിഞ്ഞ ഡിസംബറിൽ കരാർ അന്തിമമാക്കിയത്.
തലമുറയിൽ ഒരിക്കൽ മാത്രം നടക്കുന്ന ചരിത്രപരമായ കരാറാണിതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്‌റ്റഫർ ലക്‌സൺ അഭിപ്രായപ്പെട്ടു. 140 കോടി ഇന്ത്യക്കാർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള അവസരമാണ് ന്യൂസിലൻഡിലെ കയറ്റുമതിക്കാർക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരാർ ഇന്ത്യൻ കമ്പനികൾക്കും ചെറുകിട വ്യവസായങ്ങൾക്കും പുതിയ അവസരങ്ങൾ തുറക്കുമെന്ന് പീയുഷ് ഗോയൽ പറഞ്ഞു. കരാർ പ്രാബല്യത്തിൽ വരുന്ന ആദ്യ ദിവസം തന്നെ ഇന്ത്യയിൽ നിന്ന് കയറ്റിയയക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും (8284 ഇനങ്ങൾ) തീരുവ രഹിതമാകും.
2010ലാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാർ സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചത്. എന്നാൽ, ഒമ്പത് റൗണ്ടുകൾക്ക് ശേഷം പരിഹാരമാകാതെ 2015ൽ കരാർ ഉപേക്ഷിച്ചിരുന്നു. 2015 മാർച്ച് 16ന് വീണ്ടും രാജ്യങ്ങൾ കരാർ ചർച്ചകൾ പുനരാരംഭിച്ചു. 2025 ഡിസംബർ 22ന് ചർച്ചകൾ പൂർത്തിയായി. തുടർന്ന് ഇന്ന് കരാറിൽ ഒപ്പുവെച്ചു.
കരാർ പ്രാബല്യത്തിലാകുന്ന ആദ്യ ദിവസം തന്നെ ന്യൂസിലൻഡിൽ നിന്നുള്ള 30% ഉൽപ്പനങ്ങൾക്കും തീരുവ പൂർണമായും ഒഴിവാകും. മരത്തടി, കമ്പിളി, ചെമ്മരിയാടിന്റെ മാംസം, ലെതർ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ന്യൂസിലൻഡ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 16.2 ശതമാനമായിരുന്നത് ഘട്ടം ഘട്ടമായി 9.06 ശതമാനമാകും.
130 കോടി ഡോളറിന് തുല്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും ന്യൂസിലൻഡും കൈമാറിയത്. കരാർ നടപ്പായി അടുത്ത അഞ്ചുവർഷത്തിൽ വ്യാപാരം 500 കോടി ഡോളറിൽ എത്തിക്കാനാണ് ലക്ഷ്യം.
Most Read| സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ








































