വെല്ലിങ്ടൺ: ലോകം മുഴുവൻ കൊറോണ ഭീതിയിൽ ചുരുങ്ങുമ്പോൾ അതിജീവനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുകയാണ് ന്യൂസിലാൻഡ്. 101 ദിവസങ്ങളായി രോഗപകർച്ച ഇല്ലാതെ, സാമൂഹ്യവ്യാപനമില്ലാതെ രാജ്യം ചരിത്രം കുറിക്കുകയാണ്. ലോകം മുഴുവൻ കേൾക്കാൻ ആഗ്രഹിക്കുന്ന ആ വാർത്ത ന്യൂസിലാൻഡിൽ നിന്നുമാണ് ആദ്യമായി പുറത്ത് വരുന്നത്. കൊറോണ ഭീതിയൊഴിഞ്ഞ് രാജ്യത്തെ ജനജീവിതം ഏറെക്കുറെ സാധാരണനിലയിലേക്ക് എത്തിയിരിക്കുകയാണ്.
“രോഗവ്യാപനമില്ലാത്ത 100 ദിനങ്ങൾ എന്ന നേട്ടം വിലമതിക്കാനാകാത്തതാണ്, എന്നാലും ഈ കാര്യത്തിൽ തുടർന്നും യാതൊരു അലംഭാവവും കാണിക്കാൻ കഴിയുകയില്ല “- രാജ്യത്തെ ആരോഗ്യവിഭാഗത്തിന്റെ തലവൻ ഡോ. ആഷ്ലി ബ്ലുംഫീൽഡ് വ്യക്തമാക്കി. ലോകത്തിലെ മറ്റ് ഭാഗങ്ങളിൽ തുടക്കത്തിൽ നിയന്ത്രണവിധേയമായിരുന്ന പലയിടങ്ങളിലും വൈറസ് വ്യാപനം രണ്ടാം ഘട്ടത്തിൽ വൻവെല്ലുവിളി ഉയർത്തി. അതിൽ നിന്നും പാഠമുൾക്കൊണ്ട് ഭാവിയിൽ കൂടുതൽ രോഗബാധ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ കൈകൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ന്യൂസിലാൻഡിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് വിശേഷിപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാജ്യത്ത് പുതിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല, ഉറവിടമറിയാത്ത അവസാനകേസ് കണ്ടെത്തിയത് നൂറ് ദിവസങ്ങൾക്ക് മുൻപാണ്. ആകെ രോഗബാധിതരുടെ എണ്ണം 1219ഉം, നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 21ഉം ആണ്. ഇതിനിടയിൽ രോഗം ബാധിച്ച രണ്ട് പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു.
പ്രതികരണം രേഖപ്പെടുത്തുക
അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.