തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ആക്‌ടീവ് കേസുകളുടെ എണ്ണം 3128 ആയി വർധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നലെ 128 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഒരു കൊവിഡ് മരണവും ഇന്നലെ റിപ്പോർട് ചെയ്‌തു.
ഇന്നലെ കോഴിക്കോട് ജില്ലയിൽ നാല് പേർക്ക് പുതിയ വകഭേദമായ ജെഎൻ1 സ്‌ഥിരീകരിച്ചിരുന്നു. അതിവേഗ വ്യാപനശേഷിയുള്ള ഉപവകഭേദമാണിത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് ജെഎൻ1 സ്‌ഥിരീകരിച്ചിരുന്നു. അതേസമയം, വിമാനത്താവളങ്ങളിൽ തൽക്കാലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. എന്നാൽ, കൊവിഡ് സ്‌ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനക്ക് അയക്കണമെന്ന് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ, സംസ്‌ഥാനവുമായി അതിർത്തി പങ്കിടുന്നയിടങ്ങളിൽ കർണാടക സർക്കാർ കൊവിഡ് ബോധവൽക്കരണം തുടങ്ങിയിട്ടുണ്ട്. ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി, സാറഡുക്ക, സ്വർഗ, സുള്ള്യപ്പദവ്, ജാൽസൂർ എന്നിവിടങ്ങളിലാണ് ബോധവൽക്കരണം ആരംഭിച്ചത്. കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി.
Most Read| ഇന്ത്യക്കാരുമായി പാരിസിന് സമീപം പിടിയിലായ വിമാനം വിട്ടയക്കാൻ ഉത്തരവ്