വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ പള്ളികളിൽ വെടിവയ്പ് നടത്തിയതിനു ശേഷം മൂന്നാമതൊരു പള്ളിയിൽ കൂടി ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതി. പള്ളി അഗ്നിക്കിരയാക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്നും കഴിയുന്നത്ര കൂടുതൽ പേരെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും കൊലയാളിയായ ബ്രെന്റൻ ടാറന്റ് കോടതിയിൽ പറഞ്ഞു. 51 കൊലപാതകങ്ങൾ, 40 കൊലപാതകശ്രമങ്ങൾ, ഭീകരവാദ കുറ്റം എന്നീ വകുപ്പുകളാണ് 29 കാരനായ പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്.
പരോൾ ഇല്ലാത്ത ജീവപര്യന്തം തടവുശിക്ഷയാണ് ഓസ്ട്രേലിയൻ പൗരനായ ബ്രെന്റൻ ടാറന്റിനുമേൽ ചുമത്തിയിരിക്കുന്നത്. പരോൾ ഇല്ലാതെ ആദ്യമായാണ് ന്യൂസിലാൻഡിൽ ഒരാൾക്ക് ശിക്ഷ വിധിക്കുന്നത്.
2019ലാണ് ന്യൂസിലാൻഡിൽ ലോകത്തെ നടുക്കിയ ആക്രമണമുണ്ടായത്. ക്രൈസ്റ്റ് ചർച്ചിലെ മുസ്‌ലിം പള്ളികളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നവർക്കു നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഫേസ്ബുക്ക് ലൈവ് ഓണാക്കിയ ശേഷമാണ് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവർക്ക് നേരെ ഇയാൾ വെടിവെച്ചത്. ആദ്യം അൽനൂർ മോസ്‌ക്കിലും പിന്നീട് ലിൻവുഡ് മോസ്‌ക്കിലുമാണ് ആക്രമണം നടത്തിയത്. ആകെ 51 പേർ മരിച്ചു. മുസ്‌ലിങ്ങളോടുള്ള വിദ്വേഷമാണ് ആക്രമണത്തിന്റെ കാരണമെന്ന് കൊലയാളി പറഞ്ഞിരുന്നു.