കോട്ടയം: പരുമല ആശുപത്രിയില്‍ ചികിൽസയിൽ കഴിഞ്ഞിരുന്ന ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വീതിയൻ കാലം ചെയ്‌തു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു പ്രായം. ഒന്നര വര്‍ഷമായി ആശുപത്രിയില്‍ ചികിൽസയിലായിന്നു ഇദ്ദേഹം.
ക്രിസ്‌ത്യൻ മതത്തിലെ ഒരുവിഭാഗമായ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമാണ് ‘മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ‘. 2020 ജനുവരിയിൽ അർബുദം സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തിന് ചികിൽസ ആരംഭിക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ ഫെബ്രുവരി 23ന് കോവിഡ് പോസിറ്റീവായ ഇദ്ദേഹം അതിൽ നിന്ന് മുക്‌തിനേടുകയും അർബുദചികിൽസ തുടരുകയുമായിരുന്നു.
തൃശൂർ ജില്ലയിലെ കുന്നംകുളത്തെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെഎ ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ഓഗസ്‌റ്റ് 30ന് ജനിച്ച ഇദ്ദേഹത്തിന് മാതാപിതാക്കൾ നൽകിയ പേര് പോൾ എന്നായിരുന്നു. കൂനൻ കുരിശ് സത്യത്തിന് ശേഷം മലങ്കര സഭയുടെ 21ആമത്തെ മലങ്കര മെത്രാപ്പോലീത്തയും മലങ്കര സഭയുടെ എട്ടാം കാതോലിക്കയും ആയിരുന്നു ഇദ്ദേഹം. പൗരസ്‌ത്യ കാതോലിക്കോസ് എന്ന നിലയിൽ ഇദ്ദേഹം ഓറിയന്റൽ ഓർത്തഡോക്‌സ് സഭകളുടെ പരമാചാര്യൻമാരിൽ ഒരാളുമായിരുന്നു.
13ന് രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍ കുര്‍ബാനക്ക് ശേഷം ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 3ന് കബറടക്ക ശുശ്രൂഷ നടക്കും. സഭയിലെ എല്ലാ സ്‌ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചിച്ചിട്ടുണ്ട്.
പഴഞ്ഞി ഗവ.ഹൈസ്‌കൂളിൽ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ സെന്റ് തോമസ് കോളേജിൽ ബിരുദവും കോട്ടയം സിഎംഎസ് കോളേജിൽ നിന്ന് സാമൂഹിക ശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ഓർത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കിയ ഇദ്ദേഹം 1972ൽ ശെമ്മാശ പട്ടവും 1973ൽ കശീശ സ്‌ഥാനവും സ്വീകരിച്ചിരുന്നു.
1982ൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്‌ക്കോപ്പയായി ഉയർന്നു 1985ൽ മെത്രാപ്പൊലിത്തയും പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ സാരഥിയുമായി. 2006 ഒക്‌ടോബർ 12ന് നിയുക്‌ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു. നാലു വർഷത്തിനുശേഷം ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ സ്‌ഥാനനത്യാഗം ചെയ്‌തതിനെ തുടർന്ന് 2010 നവംബർ 1ന് പരുമല സെമിനാരിയിൽ വെച്ച് കാതോലിക്കാ ബാവയായി ചുമതലയേറ്റു.
മലങ്കര ഓർത്തഡോക്‌സ് സഭാചരിത്രത്തിൽ പരുമല തിരുമേനിക്കു ശേഷം മെത്രാൻ സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയും കുന്നംകുളം പ്രദേശത്തു നിന്നുള്ള മൂന്നാമത്തെ മലങ്കര മെത്രാപ്പൊലിത്തയുമായിരുന്നു ഇദ്ദേഹം.
Most Read: കുട്ടികളുടെ ‘മരണക്കളി’; ഓൺലൈൻ ഗെയിമുകൾക്ക് എതിരെ പോലീസിന്റെ മുന്നറിയിപ്പ്