പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്‌സ് യുവജനം. സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ പോസ്‌റ്റർ പ്രതിഷേധം. ‘ചർച്ച് ബില്ലിൽ മൗനം വെടിയണം. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം’. എന്നാണ് പോസ്‌റ്റർ.
പത്തനംതിട്ടയിലെ വിവിധ ഓർത്തഡോക്‌സ് പള്ളികളുടെ മുന്നിലാണ് പോസ്‌റ്റർ പതിപ്പിച്ചിരിക്കുന്നത്. ഓർത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പോസ്‌റ്റർ പതിപ്പിച്ചിട്ടുള്ളത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്‌റ്ററിൽ ഉണ്ട്. ഇന്നലെ അർദ്ധ രാത്രിയിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവന്ന ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ഓർത്തഡോക്‌സ് സഭ പ്രമേയം കൊണ്ടുവന്നിരുന്നു. ഓർത്തഡോക്‌സ് സഭയുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് ബില്ല്. ഈ ബില്ല് ഏകപക്ഷീയമാണെന്നാണ് സഭാ പ്രതിനിധികളുടെ അഭിപ്രായം. ആരാധനാ സ്വാതന്ത്ര്യമെന്ന പേരിൽ സുപ്രീം കോടതി വിധി മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. ബില്ലിനെതിരെ തിരുവനന്തപുരം സെന്റ് ജോർജ് പള്ളിയിൽ ഓർത്തഡോക്‌സ് സഭ പ്രതിഷേധ ഉപവാസ പ്രാർഥനാ യജ്‌ഞവും നടത്തിയിരുന്നു.
1934ലെ മലങ്കര ഭരണഘടനാ അനുസരിച്ചുള്ള, 2017ൽ ഓർത്തഡോക്‌സ് സഭയ്‌ക്ക് അനുകൂലമായ സുപ്രിം കോടതി വിധിയെ തകിടം മറിക്കുന്നതാണ് ചർച്ച് ബില്ല്. കോടതി വിധി അസാധുവാക്കാനുള്ള ശ്രമം അംഗീകരിക്കില്ല. പ്രമേയം സർക്കാരിന് അയക്കുമെന്നും ഓർത്തഡോക്‌സ് സഭ പ്രതിനിധികൾ പറഞ്ഞിരുന്നു. അതേസമയം, നിയമ നിർമാണത്തിനുള്ള സർക്കാർ നീക്കത്തെ യാക്കോബായ സഭ സ്വാഗതം ചെയ്‌തിരുന്നു.
ഓരോ പള്ളിക്ക് കീഴിലും ഇരുവിഭാഗങ്ങൾക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ആരാധന നടത്താം. ആർക്കാണ് പള്ളിയിൽ ഭൂരിപക്ഷം എന്നത് വിഷയമാകില്ലെന്നും സർക്കാർ കൊണ്ടുവന്ന കരട് ബില്ലിൽ വിശദമാക്കുന്നു. തർക്കം ഉണ്ടായാൽ പരിശോധിക്കാൻ ജില്ലാ കളക്‌ടർ, ജില്ലാ പോലീസ് മേധാവി എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കും. ഇവരുടെ തീരുമാനത്തിലും തർക്കം ഉണ്ടായാൽ 30 ദിവസത്തിനകം സർക്കാരിന് അപ്പീൽ നൽകാമെന്നും ബില്ലിൽ പറയുന്നു.
Most Read: വിഷു, ഈസ്‌റ്റർ; അമിത ചാർജ് ഈടാക്കിയാൽ ബസുകൾക്ക് കർശന നടപടി