ടെഹ്റാൻ/ ജറുസലേം: പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്ക്. ഇറാന്റെ മിസൈലാക്രമണത്തിന് തിരിച്ചടിയായി ഇസ്രയേൽ വ്യോമാക്രമണം നടത്തി. മൂന്നിടങ്ങളിലാണ് ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ, തബ്രിസ്, ഇസ്ഫഹാൻ എന്നീ നഗരങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ കേട്ടതായി ഇറാനിയൻ മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു. ടെഹ്റാനിൽ കുറഞ്ഞത് രണ്ടുവലിയ സ്ഫോടനങ്ങളും ഇസ്ഫഹാനിൽ മൂന്ന് സ്ഫോടനങ്ങളും ഉണ്ടായതായി ഇർന വാർത്താ ഏജൻസി റിപ്പോർട് ചെയ്തു. പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുന്ന സ്ഥിതിയാണ് ഉള്ളതെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ഇറാൻ ഭീകര ഭരണകൂടത്തിന്റെ സൈനിക ലക്ഷ്യങ്ങളെയാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ഇതിനുപുറമെ തെക്കൻ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ടെഹ്റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമപാത ഇറാൻ അടച്ചു.
ഇസ്രയേലിനെതിരെ ഇറാൻ ശക്തമായ മിസൈലാക്രമണം നടത്തിയിരുന്നു. ഇസ്രയേലിന്റെ പലയിടങ്ങളിലും സൈറൺ മുഴങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ആക്രമണത്തിന്റെ വ്യാപ്തിയോ ലക്ഷ്യമിട്ട പ്രദേശങ്ങളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലബനൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Most Read| ബന്ധു നിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജിവെച്ചു






































