ചെന്നൈ: തമിഴ്‌നാടിനെ രണ്ട് സംസ്‌ഥാനമായി വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട് പുറത്തു വന്നതിന് പിന്നാലെ പ്രതിഷേധം വ്യാപകമാകുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച ദിനപത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിഎംഡികെ പ്രതിഷേധ മാര്‍ച്ച് നടത്തി.
പ്രതിഷേധങ്ങള്‍ക്കിടെ അണ്ണാഡിഎംകെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ടി വെങ്കടാചലവും അനുയായികളും പാർടി വിട്ട് ഡിഎംകെയില്‍ ചേര്‍ന്നു.
എഐഎഡിഎംകെ ശക്‌തികേന്ദ്രമായ കൊങ്കുനാട് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാൻ മോദി സർക്കാർ നീക്കം നടത്തുന്നതായാണ് റിപ്പോർട്. ഒരു തമിഴ് പത്രത്തിലൂടെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. വിഷയം ഇതിനോടകം ട്വിറ്ററിലും മറ്റ് സമൂഹ മാദ്ധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്. ഡിഎംകെ സർക്കാരിന് വെല്ലുവിളി ഉയർത്തുക എന്നതാണ് കേന്ദ്ര നീക്കത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.
കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമ്മപുരി, നീലഗിരി, കരൂർ, കൃഷ്‌ണഗിരി എന്നീ ജില്ലകളിൽ ഉൾപ്പെടുന്ന കൊങ്കുനാടിന് കീഴിൽ നിലവിൽ 10 ലോക്‌സഭാ, 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ച് മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് കൊങ്കുനാട് പ്രത്യേക സംസ്‌ഥാനമാക്കി മാറ്റാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കേന്ദ്ര നീക്കത്തിനിടെ സമൂഹ മാദ്ധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങളും ശക്‌തമാണ്. നീക്കത്തെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്. പത്രവാര്‍ത്തകള്‍ക്ക് പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് തമിഴ്‌നാട് ബിജെപി ഉപാധ്യക്ഷന്‍ കാരൂര്‍ നാഗരാജന്‍ രംഗത്തെത്തി. കോയമ്പത്തൂരും, ചെന്നൈയും തലസ്‌ഥാനങ്ങളാക്കി രണ്ട് സംസ്‌ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം.
Most Read: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡെൽഹിയിലേക്ക്; പ്രധാനമന്ത്രിയെ സന്ദർശിക്കും