ന്യൂഡെൽഹി: തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കാനുള്ള തീരുമാനം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തമിഴ്‌നാടിനെ വിഭജിക്കാനുള്ള തീരുമാനം തൽക്കാലം പരിഗണനയിലില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൊങ്കുനാട് രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് കേന്ദ്രസർക്കാർ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ലോക്‌സഭയിൽ കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായി ആണ് വിഭജനവുമായി ബന്ധപ്പെട്ട തീരുമാനം അറിയിച്ചത്. തൽക്കാലം വിഭജനത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് അദ്ദേഹം സഭയിൽ വ്യക്‌തമാക്കിയത്. അതേസമയം കൊങ്കുനാട് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളുടെയും, സംഘടനകളുടെയും നിവേദനം ലഭിച്ചതായും കേന്ദ്രം കൂട്ടിച്ചേർത്തു. എന്നാൽ പുതിയ സംസ്‌ഥാനത്തിന്റെ രൂപീകരണത്തിന് എല്ലാ പ്രസക്‌ത ഘടകങ്ങളും കണക്കിലെടുത്ത് മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് കേന്ദ്രം വ്യക്‌തമാക്കുന്നത്.
തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നുണ്ടെന്നുമാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നത്. ഇതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉണ്ടാകുകയും ചെയ്‌തു. എന്നാൽ സംഭവത്തിൽ ഇപ്പോഴാണ് കേന്ദ്രം നിലപാട് വ്യക്‌തമാക്കുന്നത്.
Read also : ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കമാകും