നോട്ടിങ്‌ഹാം: ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ടെസ്‌റ്റ് പരമ്പര നാളെ ആരംഭിക്കും. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷനിൽ നടക്കുന്ന ആദ്യ മൽസരത്തിനാണ് നാളെ തുടക്കമാകുക. നോട്ടിങ്‌ഹാമിലെ ട്രെൻഡ്‌ബ്രിഡ്‌ജിൽ ഇന്ത്യൻ സമയം രാവിലെ 11 മണിക്കാണ് മൽസരം.
കഴിഞ്ഞ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം മാറുന്നതിന് മുൻപാണ് ഇന്ത്യ അടുത്ത ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിനായി ഇറങ്ങുന്നത്. അതേസമയം പരിക്ക് ടീമിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ശുഭ്മാൻ ഗിൽ, വാഷിംഗ്ടൺ സുന്ദർ, അവേശ് ഖാൻ എന്നിവർ പരുക്കേറ്റ് പുറത്താണ്. പകരം ടീമിലെത്തിയ പൃഥ്വി ഷായും സൂര്യകുമാർ യാദവും ആദ്യ രണ്ട് ടെസ്‌റ്റുകളിൽ കളിക്കില്ല. മാത്രമല്ല, പരിശീലനത്തിനിടെ ഹെൽമറ്റിൽ പന്തിടിച്ച് പരുക്കേറ്റ ഓപ്പണർ മായങ്ക് അഗർവാളും നാളത്തെ മൽസരത്തിൽ ഉണ്ടാവുകയില്ല.
നാളെ രോഹിത് ശർമ്മയ്‌ക്കൊപ്പം വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ലോകേഷ് രാഹുൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് സൂചന. മറുവശത്ത് ക്രിക്കറ്റിൽ നിന്ന് അനിശ്‌ചിതകാല ഇടവേളയെടുത്ത ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സ് ഇല്ലാതെയാവും ഇംഗ്ളണ്ട് നിര എത്തുക.
ജയം മാത്രം ലക്ഷ്യമിട്ടാകും ഇന്ത്യൻ താരങ്ങൾ നാളെ കളത്തിലിറങ്ങുക. ടെസ്‌റ്റ് മൽസരങ്ങളിൽ എപ്പോഴും ജയം തന്നെയാണ് ലക്ഷ്യമിടുന്നതെന്നും സമനിലയിൽ താൽപര്യമില്ലെന്നും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നേരത്തെതന്നെ വ്യക്‌തമാക്കിയിരുന്നു. മൂന്നാം ദിനമോ നാലാം ദിനമോ ടെസ്‌റ്റ് സുരക്ഷിതമാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്‌റ്റിന് മുന്നോടിയായി കോഹ്‌ലി ചൂണ്ടിക്കാട്ടിയിരുന്നു.
Most Read: അജിത്തിന്റെ ‘വലിമൈ’യിലെ ആദ്യ ഗാനം പുറത്തിറക്കി; വൻ വരവേൽപ്പ്