ചെന്നൈ: തമിഴ്‌നാട് വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കമെന്ന് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കൊങ്കുനാട് മേഖലയിൽ പാർട്ടിയെ കൂടുതൽ ശക്‌തിപ്പെടുത്താൻ ഒരുങ്ങുകയാണ് ഭരണകക്ഷിയായ ഡിഎംകെ. തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാടിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റുമെന്ന വാർത്ത വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നീലഗിരി, സേലം, നാമക്കൽ, കൃഷ്‌ണഗിരി, ധർമപുരി ജില്ലകൾ ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രദേശമാണ് കൊങ്കുനാട് എന്ന പേരിൽ അറിയപ്പെടുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയിലെ 57 നിയോജക മണ്ഡലങ്ങളിൽ എഐഎഡിഎംകെ- ബിജെപി സഖ്യം 53 സീറ്റുകൾ നേടിയിരുന്നു. എഐഎഡിഎംകെയുടെ കോട്ട എന്നറിയപ്പെടുന്ന മേഖല കൂടിയാണ് കൊങ്കുനാട്. എംജിആറിന്റെ മരണശേഷം എഐഎഡിഎംകെ പിളർന്നപ്പോൾ 1989ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊങ്കുനാട്ടിലെ ജനവിധി ജയലളിതക്ക് ഒപ്പമായിരുന്നു. ഇതുവരെ നേട്ടമുണ്ടാക്കാൻ ഡിഎംകെയ്‌ക്ക് സാധിച്ചിട്ടില്ല.
സംസ്‌ഥാനത്തെ വിഭജിക്കാനാവില്ലെന്ന് ഡിഎംകെ നേതാക്കൾ പ്രതികരിച്ചിട്ടുണ്ടെങ്കിലും മുൻകരുതൽ എന്ന നിലയിൽ കൊങ്കുനാട്ടിൽ കൂടുതൽ ശക്‌തിയാർജിക്കാനുള്ള ശ്രമങ്ങൾ ഡിഎംകെ നേതൃത്വം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. ബിജെപി സംസ്‌ഥാന അധ്യക്ഷനായി എൽ മുരുഗനെ നിയമിച്ചപ്പോൾ തന്നെ പാർട്ടിയെ ശക്‌തിപ്പെടുത്താനുള്ള ശ്രമം ഡിഎംകെ നേതൃത്വം തുടങ്ങിയിരുന്നു. മുരുഗൻ കേന്ദ്രമന്ത്രിയായതോടെയാണ് കൊങ്കുനാട് വിവാദങ്ങൾക്ക് തുടക്കമായത്.
കൊങ്കുനാട് മേഖലയിലെ പ്രധാന നേതാക്കൾക്ക് പദവി നൽകി പ്രവർത്തനം ശക്‌തമാക്കാനാണ് ഡിഎംകെയുടെ നീക്കം. കൊങ്കുനാട് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡിഎംകെ മുതിർന്ന നേതാക്കളിൽ ഒരാളെ ചുമതലപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
സംസ്‌ഥാനത്തിന്റെ വരുമാനത്തിൽ 45 ശതമാനം സംഭാവന ചെയ്യുന്ന മേഖല കൂടിയാണ് കൊങ്കുനാട്. സംസ്‌ഥാന സർക്കാരിന് ഈ മേഖല ഏറെ പ്രധാനപ്പെട്ടതാണ്. അതിനാൽ എംകെ സ്‌റ്റാലിന്റെ ഭരണത്തിന് ഭീഷണി ഉയർത്താനുള്ള ബിജെപിയുടെ അടവാണ് വിഭജന വാർത്തയെന്നാണ് അഭ്യൂഹങ്ങൾ.
Also Read: പാർലമെന്റിന് മുന്നിൽ പ്രതിഷേധം; കർഷകർ ഡെൽഹിയിലേക്ക്; സർവം സജ്‌ജം