ന്യൂഡെൽഹി: വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം മുതൽ പാർലമെന്റിന് മുന്നിൽ ആസൂത്രണം ചെയ്‌ത പ്രതിഷേധത്തിൽ പങ്കെടുക്കാൻ കർഷകർ ഡെൽഹിയിലേക്ക്. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ രാജ്യതലസ്‌ഥാനത്തേക്ക് യാത്ര തിരിച്ചുവന്ന് കർഷക സംഘടനയായ സംയുക്‌ത കിസാൻ മോർച്ച (എസ്‌കെഎം) അറിയിച്ചു.
‘ജൂലൈ 22 മുതൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ പ്രതിഷേധിക്കാനുള്ള പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചിരുന്നു. ലുധിയാന, സംഗ്രൂർ, മൻസ, ബതിന്ദ, ബർണാല, റോപ്പർ, ഫാസിൽക്ക, ഫരീദ്‌കോട്ട് തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് കർഷകർ സിംഘു, തിക്രി അതിർത്തികൾ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു കഴിഞ്ഞു. വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനും മിനിമം താങ്ങുവില (എംഎസ്‌പി) ഉറപ്പാക്കുന്നതിനും നവംബർ മുതൽ 40ഓളം കർഷക സംഘടനകൾ ഒരു കുടക്കീഴിൽ പ്രതിഷേധിക്കുകയാണ്.’
‘കർഷകരുടെ അവകാശങ്ങൾക്കായി പാർലമെന്റിൽ ശബ്‌ദം ഉയർത്താൻ ആവശ്യപ്പെട്ട് ജൂലൈ 17നകം പ്രതിപക്ഷ പാർട്ടികൾക്ക് കത്തയക്കും. 40ഓളം കർഷക സംഘടനകളുടെ അഞ്ച് പ്രതിനിധികൾ വീതമായിരിക്കും പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുക. ഇരുനൂറോളം കർഷകരും പ്രതിഷേധത്തിൽ പങ്കുചേരും’- സംയുക്‌ത കിസാൻ മോർച്ച പ്രതിനിധികൾ അറിയിച്ചു.
ജൂലൈ 19 മുതൽ ഓഗസ്‌റ്റ് 13 വരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്. കർഷകരുടെ പ്രശ്‌നം കേന്ദ്രസർക്കാർ ചർച്ച ചെയ്യുന്നത് വരെ പാർലമെന്റ് സെഷൻ ആരംഭിക്കാൻ സമ്മതിക്കരുതെന്ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
അതേസമയം, ബിജെപി നേതാക്കൾക്കെതിരായ പ്രതിഷേധം പഞ്ചാബിൽ തുടരുകയാണെന്ന് എസ്‌കെഎം വക്‌താക്കൾ അറിയിച്ചു. ബിജെപി നേതാവ് ഹർജിത് ഗ്രേവലിനെതിരെ ബർണാല ജില്ലയിലെ ധനോളയിൽ ഇന്ന് റാലി സംഘടിപ്പിച്ചിട്ടുണ്ടെന്നും കർഷക നേതാക്കൾ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പോരാട്ടം ഏഴ് മാസം പിന്നിടുകയാണ്. അഞ്ഞൂറിലധികം കർഷകർക്ക് സമരത്തിനിടെ ജീവൻ നഷ്‌ടമായി. പ്രതീക്ഷ അസ്‌തമിച്ച് ജീവനൊടുക്കിയ കർഷകരുടെ എണ്ണവും കുറവല്ല. ഈ സാഹചര്യത്തിലും പിന്നോട്ട് പോകാതെ സമരപരിപാടികൾ കൂടുതൽ ശക്‌തമാക്കാനാണ് കർഷക നേതാക്കളുടെ തീരുമാനം.
Also Read: മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്‌ച വൈകിട്ട് നാലിന്; വികസനങ്ങൾ ചർച്ചയാകും