ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് നാലിന് തലസ്‌ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. രണ്ടാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റെ ആദ്യ ഡെൽഹി സന്ദർശനമാണിത്. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി, പ്രധാനമന്ത്രിയിൽ നിന്നും പിന്തുണ തേടും.
പ്രധാനമന്ത്രിയെ കാണുന്നതിന് മുന്നോടിയായി പ്രിൻസിപ്പൽ സെക്രട്ടറി ഡോ പികെ മിശ്രയുമായും മുഖ്യമന്ത്രി ചർച്ചനടത്തും. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക–ഭവന–നഗര കാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുമായും നാളെ മുഖ്യമന്ത്രി കൂടിക്കാഴ്‌ച നിശ്‌ചയിച്ചിട്ടുണ്ട്. ടൂറിസം മന്ത്രി ജി കിഷൻ റെഡ്‌ഡിയെയും മറ്റൊരു കേന്ദ്രമന്ത്രിയെയും സന്ദർശിക്കാനുള്ള അനുമതി പ്രോസസിലാണ്. ഇത് ലഭ്യമായാൽ പിണറായി വിജയൻ ഇവരെയും സന്ദർശിച്ച ശേഷമാകും മടക്കം.
സംസ്‌ഥാനത്തെ കോവിഡ് പ്രതിസന്ധി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുകയും കെ റെയില്‍ അടക്കമുള്ള വികസന പദ്ധതികള്‍ക്ക് പിന്തുണ തേടാനുമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചക്ക് അനുമതി തേടിയിരുന്നത്. സഹകരണ മന്ത്രാലയ രൂപീകരണത്തിൽ സംസ്‌ഥാനത്തിനുള്ള ആശങ്കയും പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും.
Read Also: കോവിഡ് നിയന്ത്രണങ്ങളിൽ വിട്ടുവീഴ്‌ച പാടില്ല; ഐഎംഎ