തിരുവനന്തപുരം: കേരളത്തിലെ സിവില്‍ സര്‍വീസ് മേഖലയില്‍ അഴിമതി ശാപമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി. സിവില്‍ സര്‍വീസ് മെച്ചപ്പെടുത്തുന്നതിന് ഒപ്പം സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്നും അഴിമതിക്കാരോട് സര്‍ക്കാര്‍ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ അസോസിയേഷനും കെജിഎംഒയും സംഘടിപ്പിച്ച ശില്‍പശാല ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉദ്യോഗസ്‌ഥ തലം പൂര്‍ണമായും അഴിമതി വിമുക്‌തമാകാന്‍ ശ്രമം വേണം. ആവശ്യമില്ലാത്ത നിയമങ്ങളും ചട്ടങ്ങളും ശ്രദ്ധയില്‍ പെട്ടാല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് ഉദ്യോഗസ്‌ഥരെ മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. ഉദ്യോഗസ്‌ഥരുടെ എണ്ണം കണക്കിലെടുത്ത് കൊണ്ടുള്ള പുനര്‍വിന്യാസം വകുപ്പുകളില്‍ ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
അഴിമതി മുക്‌ത സിവില്‍ സര്‍വീസാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. എന്നാല്‍ സിവില്‍ സര്‍വീസിനെ എങ്ങനെ എല്ലാം ബലഹീനപ്പെടുത്താമെന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിഎ അധികാരത്തില്‍ വന്ന ശേഷം ആസൂത്രണ കമ്മീഷന്‍ ഇല്ലാതാക്കിയത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും ശില്‍പശാലയില്‍ പങ്കെടുത്തു.
Read Also: ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത; നാളെ മുതൽ മൽസ്യബന്ധനത്തിന് വിലക്ക്