തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുള്ളതിനാൽ നാളെ മുതൽ വെള്ളിയാഴ്‌ച വരെ മൽസ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തിൽ തീരദേശം, താഴ്ന്ന പ്രദേശങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, സംസ്‌ഥാനത്ത് വീണ്ടും അതിശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യതയുള്ളത്.
കിഴക്കൻ കാറ്റ് ശക്‌തിപ്പെട്ടതാണ് മഴയ്‌ക്ക് കാരണമെന്നാണ് കാലാവസ്‌ഥാ വകുപ്പ് നൽകുന്ന വിവരം. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളൊഴികെയാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളിയാഴ്‌ച 12 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
Most Read: സംസ്‌ഥാനത്തെ മുഴുവൻ തിയേറ്ററുകളും 25ന് തന്നെ തുറക്കും; യോഗത്തിൽ തീരുമാനം