തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്‌ചാത്തലത്തിൽ അടച്ച് പൂട്ടിയ തിയേറ്ററുകൾ 25ന് തന്നെ തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് മൾട്ടിപ്ളക്‌സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും തുറക്കാനുള്ള നിർണായക തീരുമാനം എടുത്തത്. ഇതിന് മുന്നോടിയായി മാസം 22ന് തിയേറ്റർ ഉടമകളും സർക്കാരുമായി ചർച്ച നടത്തും.
ആറ് മാസത്തിന് ശേഷമാണ് തിയേറ്ററുകൾ തുറക്കുന്നത്. പ്രേക്ഷകർക്കും, സിനിമാ പ്രവർത്തകർക്കും തിയേറ്റർ ജീവനക്കാർക്കുമെല്ലാം ഒരു പോലെ ആശ്വാസമാണ് തീരുമാനം. ജീവനക്കാർക്കും പ്രേക്ഷകർക്കും 2 ഡോസ് വാക്‌സിൻ പൂർത്തിയായിരിക്കണം എന്ന നിബന്ധനയുണ്ട്. പകുതിപ്പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നാണ് പ്രധാന നിബന്ധന.
25 മുതൽ തിയേറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും നികുതി അടക്കമുള്ള ചില ആവശ്യങ്ങൾ ഉടമകൾ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് തിയേറ്ററുകൾ തുറക്കാനാണ് ഇന്ന് ചേർന്ന യോഗം തീരുമാനമെടുത്തത്.
വിനോദ നികുതിയിൽ ഇളവ് നൽകണം, തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്‌സഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു സംഘടനകൾ സർക്കാരിന് മുന്നിൽ ഉന്നയിച്ചത്.
Read Also: വൃക്കയിലെ കല്ലിന് പകരം വൃക്കയെടുത്ത് മാറ്റി ഡോക്‌ടർ; രോഗിയ്‌ക്ക് ദാരുണാന്ത്യം