തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞാൽ തിയേറ്ററുകൾ ഉടൻ തുറക്കാമെന്ന് മന്ത്രി സജി ചെറിയാൻ. കോവിഡ് നിന്ത്രണങ്ങളോട് തിയേറ്റർ ഉടമകളും സിനിമാ പ്രവർത്തകരും സഹകരിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സി കാറ്റഗറിയിലെ ജില്ലകളിൽ തിയേറ്ററുകള്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഫിയോക്കിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.
ഞായറാഴ്‌ച സിനിമാ തിയേറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവിനെതിരെയാണ് ഫിയോക് കോടതിയെ സമീപിച്ചത്. 50 ശതമാനം സീറ്റുകളില്‍ പ്രവേശനം അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ ആവശ്യം.
ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങൾ കർക്കശമാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് ഫിയോക് ആരോപിക്കുന്നു. കൊറോണ നിയന്ത്രണങ്ങളുടെ പേരിൽ തിയേറ്ററുകൾ അടച്ചിടുന്നതുമൂലം 1000 കോടിയിലധികം രൂപ നഷ്‌ടം സഹിക്കേണ്ടി വന്നു. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും വഴി മുട്ടുന്ന അവസ്‌ഥയാണ് എന്നും ഫിയോക്ക് പറയുന്നു.
വൈറസ് വ്യാപനം രൂക്ഷമായ ഡെൽഹി, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ കർഫ്യൂ സമയങ്ങളിൽ പോലും 50 ശതമാനം പ്രവേശനം അനുവദിച്ച് തിയേറ്ററുകൾ പ്രവർത്തിച്ചുവെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയേറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്നാണ് സംസ്‌ഥാന സർക്കാരിന്റെ വാദം. അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനസാധ്യത വർധിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Most Read: കോവിഡ് അവലോകന യോഗം ഇന്ന്; സ്‌കൂളുകളുടെ നിയന്ത്രണത്തിൽ തീരുമാനമുണ്ടാകും