കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടിപ്ളക്‌സ് ശൃംഖലയായ പിവിആർ- മലയാള സിനിമ തർക്കം ഒത്തുതീർപ്പായി. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ മധ്യസ്‌ഥതയിൽ നടന്ന ചർച്ചയിലാണ്, മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന വിവാദ തീരുമാനത്തിൽ നിന്ന് പിവിആർ ഐനോക്‌സ് പിൻമാറിയത്. ഇതിന് പിന്നാലെ, പിവിആർ സ്‌ക്രീനുകളിൽ മലയാള സിനിമാ പ്രദർശനം പുനരാരംഭിച്ചു.
സിനിമയുടെ പ്രൊജക്ഷൻ നടത്തുന്ന കണ്ടന്റ് മാസ്‌റ്ററിങ് യൂണിറ്റ്, വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തർക്കം മൂലം 11 മുതൽ പിവിആർ തിയേറ്ററുകളിൽ മലയാള സിനിമാ പ്രദർശനം നിർത്തിവെച്ചിരുന്നു. ഇതോടെ, പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്‌ടം നികത്താതെ ഇനിമുതൽ മലയാള സിനിമകൾ പിവിആർ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്‌കയും നിലപാടെടുത്തു.
പിവിആർ ഗ്രൂപ്പിന്റെ പ്രധാന തിയേറ്ററുകൾ ലുലു മാളുകളിൽ ഉള്ളതിനാൽ എംഎ യൂസഫലിയോട് ഫെഫ്‌ക നേതൃത്വം വിഷയം ധരിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശ്‌നം അറിയിച്ചിരുന്നു. തുടർന്നാണ് യൂസഫലിയുടെ മധ്യസ്‌ഥതയിൽ ചർച്ച നടത്തിയത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധം പിവിആർ തിയേറ്ററുകളുടെ മുന്നിലേക്ക് വ്യാപിപ്പിക്കുന്നത് ഉൾപ്പടെയുള്ള സമരത്തിലേക്ക് കടക്കുമെന്ന് ഫെഫ്‌ക വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
കൊച്ചിയിലെയും കോഴിക്കോട്ടെയും രണ്ടു തിയേറ്ററുകളിലാണ് പ്രശ്‌നം ഉള്ളതെന്നും അത് ചർച്ചയിലൂടെ ഉടൻ പരിഹരിക്കുമെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. പെട്ടെന്നുണ്ടായ സംഘടനാതല ഇടപെടലും എംഎ യൂസഫലി ചർച്ചക്ക് നേതൃത്വം നൽകിയതുമാണ് പ്രശ്‌നപരിഹാരം ഉടൻ സാധ്യമാക്കിയതെന്ന് സംവിധായകൻ ബ്ളെസി പറഞ്ഞു.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും