കൊച്ചി: സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. കലൂരിൽ അമ്മയുടെ ആസ്‌ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേർന്നാകും ഇതിൽ തീരുമാനം എടുക്കുക. വിലക്ക് നേരിടുന്ന മറ്റൊരു താരമായ ഷെയ്ൻ നിഗം നിലവിൽ അമ്മയിലെ അംഗമാണ്.
നിർമാതാക്കളിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും ഡേറ്റ് നൽകാതെയും പല സിനിമകൾക്ക് ഒരേസമയം ഡേറ്റ് കൊടുത്ത് സിനിമയുടെ മുഴുവൻ ഷെഡ്യൂളിനെയും മാറ്റിമറിക്കുകയും ചെയ്യുന്ന അവസ്‌ഥ വരുന്നുവെന്ന പരാതിയിലാണ് ശ്രീനാഥ് ഭാസിയുമായി ഇനി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ ഒന്നടങ്കം പ്രഖ്യാപിച്ചത്.
നിർമാതാവുമായ ഒപ്പുവെക്കുന്ന കരാറിൽ അമ്മയുടെ രജിസ്‌ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തിൽ തങ്ങൾക്ക് റിസ്‌ക് എടുക്കാനാകില്ലെന്നും സംഘടനകൾ വ്യക്‌തമാക്കിയതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്. അതേസമയം, എഡിറ്റ് ചെയ്‌ത ഭാഗങ്ങളിൽ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ഷെയ്‌നുമായുള്ള നിസഹകരണത്തിന് കാരണമായത്.
അതിനിടെ, ഷെയ്ൻ നിഗത്തിന്റെ വിലക്കിലേക് നയിച്ച ഇ-മെയിലിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. നിർമാതാവായ സോഫിയ പോളിന് അയച്ച ഇ-മെയിലിന്റെ പതിപ്പാണ് പുറത്തുവന്നത്. സിനിമയുടെ പോസ്‌റ്ററിലും പ്രമോഷനിലും തന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകണമെന്നും കാണികളുടെ കണ്ണിൽ താൻ നായക കഥാപാത്രമായി പ്രതിഫലിക്കുന്ന തരത്തിൽ ബ്രാൻഡ് ചെയ്യണമെന്നും മെയിലിൽ പറയുന്നു. ഈ മെയിലിന് പിന്നാലെയാണ് ഷെയ്‌നിനെതിരായ പരാതി ഉയർന്നത്.
Most Read: സ്വവർഗ വിവാഹം; വിഷയം പരിഗണിക്കേണ്ട വേദി കോടതിയല്ലെന്ന് നിയമമന്ത്രി