ന്യൂഡെൽഹി: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നിയമമന്ത്രി കിരൺ റിജിജു. സ്വവർഗ വിവാഹ ഹരജികൾ സുപ്രീം കോടതി പരിഗണിക്കുന്നതിനെ വിമർശിച്ചാണ് കിരൺ റിജിജു രംഗത്തെത്തിയത്. സ്വവർഗ വിവാഹം പോലുള്ള വിഷയങ്ങൾ പരിഗണിക്കേണ്ട വേദി കോടതിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. ജനങ്ങളെ ബാധിക്കുന്നതിനാൽ വിഷയം പാർലമെന്റ് പരിഗണനയിൽ വിടണമെന്നും കിരൺ റിജിജു അഭിപ്രായപ്പെട്ടു.
സ്വവർഗ വിവാഹം പാർലമെന്റിന്റെ പരിഗണനക്ക് വിടണമെന്ന കേന്ദ്ര സർക്കാർ വാദത്തിന്റെയും, കഴിഞ്ഞ ദിവസം വിഷയത്തിൽ കോടതി എടുത്ത നിലപാടിന്റെയും പശ്‌ചാത്തലത്തിലാണ് നിയമമന്ത്രിയുടെ പ്രതികരണം. ‘രാജ്യത്തെ എല്ലാവരെയും ബാധിക്കുന്ന വിഷയത്തിൽ കോടതി ഇടപെടൽ ശരിയല്ല. കോടതി ഒരു വിധി തീരുമാനിച്ചാൽ അതിനെതിരെ നിൽക്കാനാകില്ല. അതുകൊണ്ടുതന്നെ, ജനങ്ങൾക്ക് ആവശ്യം ഇല്ലാത്തത് അവരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും’- കിരൺ റിജിജു പറഞ്ഞു.
വിവാഹം പോലുള്ള വളരെ സെൻസിറ്റീവും പ്രധാനപ്പെട്ടതുമായ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് രാജ്യത്തെ ജനങ്ങളാണ്. അത് കോടതിയിൽ വരേണ്ട കാര്യമില്ല. സുപ്രീം കോടതിക്ക് തീർച്ചയായും തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ട്. പക്ഷേ, രാജ്യത്തെ ഓരോ പൗരനേയും ബാധിക്കുന്ന വിഷയമാകുമ്പോൾ സുപ്രീം കൊടതിയിലല്ല ഫോറമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹരജികളിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു. നിയമങ്ങളിൽ കാലോചിതമായ മാറ്റം അനിവാര്യം ആണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സ്‌ഥലം, കാലം എന്നിവയനുസരിച്ച് നിയമങ്ങളിൽ മാറ്റം വരാമെന്നും കോടതി അറിയിച്ചു. എന്നാൽ, നിയമങ്ങളെ എവിടെ നിന്നെങ്കിലും പറിച്ചു നടാൻ കഴിയില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സാമൂഹികാവസ്‌ഥ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ്. ഇത്തരം കാര്യങ്ങളിൽ സാമൂഹിക സ്വീകാര്യത പരമപ്രധാനം ആണെന്നും കേന്ദ്രം കോടതിയിൽ വാദിച്ചു. അതേസമയം, സ്വവർഗ വിവാഹത്തിന് അനുമതി നൽകാതെയിരുന്നാൽ രാജ്യത്ത് അത് സ്വവർഗ ആഭിമുഖ്യമുള്ള അതിർലിംഗക്കാർ തമ്മിലുള്ള വിവാഹത്തിന് വഴിവെക്കുമെന്നും ഇത് സമൂഹത്തിൽ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും ഹരജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സൗരഭ് കൃപാൽ വാദിച്ചു.
Most Read: ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ; മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു