ന്യൂഡെൽഹി: രാജ്യം കോവിഡ് മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്‌ച വരുത്തരുതെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). രോഗ വ്യാപനത്തിന്റെ നിർണായക ഘട്ടത്തിൽ രാജ്യത്ത് പലയിടത്തും അധികൃതരും, പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങളിൽ കാണിക്കുന്ന അലംഭാവത്തിൽ ഐഎംഎ ആശങ്ക പ്രകടിപ്പിച്ചു.
ആഗോള തലത്തിൽ ലഭ്യമായ തെളിവുകളും ചരിത്രവും പരിശോധിച്ചാൽ ഏതൊരു മഹാമാരിക്കും മൂന്നാം തരംഗം സുനിശ്‌ചിതമാണ്. വിനാശകരമായ രണ്ടാം തരംഗത്തിൽ നിന്ന് അടുത്തിടെയാണ് രാജ്യം പുറത്തുകടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാരുകളും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വലിയതോതിൽ കൂട്ടംചേരുന്നത് വേദനാജനകമാണെന്നും ഐഎംഎ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
വിനോദ സഞ്ചാരം, തീർഥാടന യാത്ര, മതപരമായ ആഘോഷങ്ങൾ എന്നിവയെല്ലാം ആവശ്യമാണ്. എന്നാൽ ഇവയെല്ലാം അനുവദിക്കാൻ കുറച്ചുമാസങ്ങൾ കൂടി കാത്തിരിക്കണം. ഇത്തരം ഇടങ്ങളിൽ വാക്‌സിൻ എടുക്കാതെ ആളുകൾ കൂട്ടമായെത്തുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂപ്പർ സ്‌പ്രെഡിന് ഇടയാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.
കോവിഡ് രോഗിയെ ചികിൽസിക്കുകയും, അതിലൂടെ സാമ്പത്തിക മേഖലയിൽ ആഘാതങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ നല്ലത് സാമ്പത്തിക നഷ്‌ടം സഹിച്ച് ഇത്തരം വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതാണ്. കഴിഞ്ഞ ഒന്നര വർഷത്തിലെ അനുഭവത്തിൽ വാക്‌സിനേഷനിലൂടെയും, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് വഴിയും രണ്ടാം തരംഗത്തിന്റെ ആഘാതം ലഘൂകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഐഎംഎ വ്യക്‌തമാക്കി.
Read Also: ‘ജനസംഖ്യാ വര്‍ധനവിന് കാരണം ആമിര്‍ ഖാനെ പോലെയുള്ളവര്‍’; ബിജെപി എംപി