തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററുകളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർഥിനികളുടെ ആവശ്യത്തിൽ നിലപാട് വ്യക്‌തമാക്കി ഐഎംഎ. ഓപ്പറേഷൻ തിയേറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്‌ട്ര മാനദണ്ഡമാണെന്ന് ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹു പ്രതികരിച്ചു. ഓപ്പറേഷൻ തിയേറ്ററിൽ പ്രാധാന്യം നൽകേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും, അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ഐഎംഎ നിലപാട് വ്യക്‌തമാക്കി.
ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ തലമറയ്‌ക്കുന്ന തരത്തിലുള്ള ശിരോവസ്‌ത്രവും നീളൻ കൈയുള്ള സ്‌ക്രമ്പ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ കത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ മോറിസിന് കത്ത് നൽകിയത്. 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാർഥിനികളുടെ ഒപ്പുകളോട് കൂടിയുള്ളതായിരുന്നു കത്ത്.
എന്നാൽ, ഹിജാബ് ധരിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. അന്താരാഷ്‌ട്ര മാനദണ്ഡം പാലിച്ചു മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്നും, ഫുൾ സ്ളീവ് വസ്‌ത്രം ധരിക്കുന്നത് പ്രായോഗികമല്ലെന്നും ഡോ. ലിനറ്റ് ജെ മോറിസ് പ്രതികരിച്ചിരുന്നു. രോഗിയുടെ ജീവനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജൂൺ 26ന് ആണ് വിവിധ ബാച്ചുകളിലെ വിദ്യാർഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ലഭിച്ചത്. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ തല മറയ്‌ക്കാൻ തങ്ങളെ അനുവദിക്കാറില്ല, മതവിശ്വാസം അനുസരിച്ചു മുസ്‌ലിം സ്‌ത്രീകൾക്ക് എല്ലാ സാഹചര്യത്തിലും തല മറയ്‌ക്കുന്ന ഹിജാബ് നിർബന്ധമാണ്, ആശുപത്രിയുടേയും ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം തലയും കൈകളും മറയ്‌ക്കുന്ന തരത്തിലുള്ള വസ്‌ത്രം ധരിക്കാൻ അനുമതി വേണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഐഎംഎ നിലപാട് വ്യക്‌തമാക്കിയത്.
Most Read: ടൈറ്റനിൽ നിന്ന് മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി; ദൗത്യം അവസാനിപ്പിച്ചു