വാഷിങ്ടൻ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ തകർന്ന സമുദ്ര പേടകത്തിന്റെ അവശിഷ്‌ടങ്ങളിൽ നിന്ന് മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്‌റ്റ്ഗാർഡ്. വിദഗ്‌ധ സംഘം നടത്തിയ പരിശോധനയിലാണ് ടൈറ്റനിൽ നിന്ന് മൃതദേഹങ്ങളുടെ അവശിഷ്‌ടം കണ്ടെത്തിയത്. പേടകത്തിന്റെ അവശിഷ്‌ടങ്ങൾ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോൺസിൽ എത്തിച്ചിരുന്നു.
ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണുന്നതിനുള്ള യാത്രക്കിടെ സമുദ്രത്തിൽ വെച്ച് പേടകം ഉൾവലിഞ്ഞു പൊട്ടിയുണ്ടായ അപകടത്തിൽ അഞ്ചുപേരാണ് മരിച്ചത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, പാകിസ്‌താനി ടൈക്കൂൺ ഷെഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലോ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്‌ഥാപകനും സിഇഒയുമായ സ്‌റ്റോക്‌ടൻ റഷ് എന്നിവരാണ് പേടകത്തിൽ ഉണ്ടായിരുന്നത്.
പേടകത്തിന്റെ മുൻഭാഗം ഉൾപ്പടെയുള്ള ഭാഗങ്ങളായിരുന്നു നേരത്തെ കണ്ടെത്തിയത്. സമ്മർദ്ദത്തിൽ പേടകം പൊട്ടിത്തെറിച്ചതായാണ് നിഗമനം. പേടകത്തിന്റെ ഭാഗങ്ങൾ സമുദ്രോപരിതലത്തിൽ എത്തിച്ചതോടെ ദൗത്യം പൂർത്തിയാക്കിയതായി യുഎസ് കോസ്‌റ്റ്ഗാർഡ് അറിയിച്ചു. ടൈറ്റന്റെ പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതൽ അവശിഷ്‌ടങ്ങൾ ലഭിക്കുകയായിരുന്നു.
ടൈറ്റാനിക്കിന് 1600 മീറ്റർ അകലെയായിരുന്നു അഞ്ചു ഭാഗങ്ങളിലായി അവശിഷ്‌ടങ്ങൾ കിടന്നിരുന്നത്. ജൂൺ 18ന് ആണ് പതിറ്റാണ്ടുകൾക്ക് മുൻപ് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കനേഡിയൻ ഭാഗത്ത് മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണാൻ പുറപ്പെട്ട അഞ്ചംഗ സംഘം സഞ്ചരിച്ച അന്തർവാഹിനി തകർന്നത്. അഞ്ചുപേരുമായി പോയ ‘ടൈറ്റൻ’ എന്ന മുങ്ങിക്കപ്പലാണ് തകർന്നത്. പര്യടനം ആരംഭിച്ചു രണ്ടു മണിക്കൂറിനകം ടൈറ്റന്റെ മദർ ഷിപ്പുമായുള്ള ആശയവിനിമയം നഷ്‌ടമായിരുന്നു.
Most Read: ‘വ്യാജരേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാൻ’; വിദ്യയുടെ നിർണായക മൊഴി