വാഷിങ്ടൻ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ അവശേഷിക്കുന്നത് ഇന്ന് കൂടിയുള്ള ഓക്‌സിജൻ മാത്രം. ഇനി എട്ടു മണിക്കൂർ കൂടിയുള്ള ഓക്‌സിജൻ മാത്രമേ അന്തർവാഹിനിയിൽ ഉള്ളൂ. അതിനിടെ, കടലിനടിയിൽ നിന്ന് കൂടുതൽ ശബ്‌ദതരംഗങ്ങൾ കിട്ടിയതായി യുഎസ് കോസ്‌റ്റ്ഗാർഡ് അറിയിച്ചു. തിരച്ചിൽ വ്യാപിച്ചിരിക്കുകയാണ്. പ്രതീക്ഷയോടെയാണ് തിരച്ചിൽ നടത്തുന്നതെന്ന് യുഎസ് കോസ്‌റ്റ്ഗാർഡ് അറിയിച്ചു.
അറ്റ്‌ലാന്റിക് സമുദ്രത്തിലെ വടക്കൻ മേഖലയിൽ തിരച്ചിൽ നടത്തുന്ന നിരീക്ഷണ വിമാനത്തിലാണ് കടലിനടിയിൽ നിന്ന് ശബ്‌ദതരംഗങ്ങൾ ലഭ്യമായതെന്ന് ഒടുവിൽ പുറത്തുവന്ന വിവരം. ബുധനാഴ്‌ച പുലർച്ചെയാണ് അമേരിക്കൻ കോസ്‌റ്റ്ഗാർഡ് ഇക്കാര്യം വിശദമാക്കിയത്. ട്വിറ്ററിൽ അമേരിക്കൻ കോസ്‌റ്റ്ഗാർഡ് ഇത് സംബന്ധിച്ച് ചെറിയൊരു വിശദീകരണവും ഇതിനോടകം നൽകിയിട്ടുണ്ട്. ശബ്‌ദതരംഗങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് രക്ഷാപ്രവത്തകർ ഉള്ളതെന്ന് അമേരിക്കൻ കോസ്‌റ്റ്ഗാർഡ് വ്യക്‌തമാക്കിയിട്ടുണ്ട്.
പതിറ്റാണ്ടുകൾക്ക് മുൻപ് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കനേഡിയൻ ഭാഗത്ത് മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണാൻ പുറപ്പെട്ട അഞ്ചംഗസംഘം സഞ്ചരിച്ച അന്തർവാഹിനിയാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്‌ച കാനഡയിൽ നിന്ന് യാത്ര തിരിച്ച കപ്പലാണ് കാണാതായത്. അഞ്ചുപേരുമായി പോയ ‘ടൈറ്റൻ’ എന്ന മുങ്ങിക്കപ്പലാണ് കാണാതാകുന്നത്.
21 അടി നീളമുള്ള കപ്പലിൽ രണ്ടു ജീവനക്കാരും മൂന്ന് കോടീശ്വരൻമാരും ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് ഉള്ളത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, പാകിസ്‌താനി ടൈക്കൂൺ ഷെഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ എന്നിവരാണ് യാത്രക്കാർ. ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കനേഡിയൻ ഭാഗത്ത് മുങ്ങിപ്പോയ ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണുന്നതിനായി എട്ടു ദിവസത്തെ പര്യവേഷണത്തിനായാണ് സംഘം യാത്ര തിരിച്ചത്. പര്യടനം ആരംഭിച്ചു രണ്ടു മണിക്കൂറിനകം ടൈറ്റന്റെ മദർ ഷിപ്പുമായുള്ള ആശയവിനിമയം നഷ്‌ടമായിരുന്നു.
Most Read: വ്യാജരേഖ കേസ്; രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് വിദ്യ- അറസ്‌റ്റ് രേഖപ്പെടുത്തി