വാഷിങ്ടൻ: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം. അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനി തകർന്നതായി സ്‌ഥിരീകരണം. ഓഷൻഗേറ്റ് ടൈറ്റൻ പേടകത്തിൽ ഉണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷൻഗേറ്റ് കമ്പനിയും അറിയിച്ചു. പേടകത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
ഇതോടെ, ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും നേടിയ തിരച്ചിലിന് സങ്കടകരമായ പര്യവസാനം. പതിറ്റാണ്ടുകൾക്ക് മുൻപ് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കനേഡിയൻ ഭാഗത്ത് മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണാൻ പുറപ്പെട്ട അഞ്ചംഗ സംഘം സഞ്ചരിച്ച അന്തർവാഹിനിയാണ് തകർന്നത്. കഴിഞ്ഞ ഞായറാഴ്‌ച കാനഡയിൽ നിന്ന് യാത്ര തിരിച്ച കപ്പലാണ് കാണാതായത്. അഞ്ചുപേരുമായി പോയ ‘ടൈറ്റൻ’ എന്ന മുങ്ങിക്കപ്പലാണ് തകർന്നത്.
21 അടി നീളമുള്ള കപ്പലിൽ രണ്ടു ജീവനക്കാരും മൂന്ന് കോടീശ്വരൻമാരും ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, പാകിസ്‌താനി ടൈക്കൂൺ ഷെഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ എന്നിവരുടെ മരണമാണ് സ്‌ഥിരീകരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ദുഷ്‌കരമാണെന്നാണ് അമേരിക്കൻ കോസ്‌റ്റ്ഗാർഡ് അറിയിക്കുന്നത്. അമേരിക്കൻ തീര സംരക്ഷണ സേനയാണ് തകർന്ന ടൈറ്റന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
ടൈറ്റാനിക്കിന് 1600 മീറ്റർ അകലെയായിരുന്നു അഞ്ചു ഭാഗങ്ങളിലായി അവശിഷ്‌ടങ്ങൾ കിടന്നിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30ഓടെ ടൈറ്റന്റെ ഉടമസ്‌ഥരായ ഓഷൻഗേറ്റ് കമ്പനിയുടെ സ്‌ഥിരീകരണമെത്തി. തങ്ങളുടെ സിഇഒ, സ്‌റ്റോക്‌ടൻ റഷ് ഉൾപ്പടെ പേടകത്തിലെ അഞ്ചു യാത്രക്കാരും മരിച്ചതായി കമ്പനി സ്‌ഥിരീകരണമെത്തി. കടലിനടിയിലെ മർദ്ദം താങ്ങാനാവാതെ പേടകം തകർന്നതായാണ് പ്രാഥമിക നിഗമനം.
പേടകത്തിന്റെ മുൻഭാഗം ഉൾപ്പടെയുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. സമ്മർദ്ദത്തിൽ പേടകം പൊട്ടിത്തെറിച്ചതായാണ് നിഗമനം. അടിത്തട്ടിലുള്ള തിരച്ചിൽ തുടരുമെന്നും അപകടത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കൻ കോസ്‌റ്റ്ഗാർഡ് അറിയിച്ചു. വ്യാഴാഴ്‌ച 12.15 ഓടെയാണ് ടൈറ്റൻ തകർന്നെന്ന റിപ്പോർട് പുറത്തുവന്നത്. ഓക്‌സിജന്റെ അളവ് തീരുന്നുവെന്നാണ് ആശങ്കകൾക്കിടയിലും പുരോഗമിച്ച രക്ഷാ ദൗത്യം ഒടുവിൽ അവശിഷ്‌ടങ്ങളിൽ തട്ടി അവസാനിച്ചു.
Most Read: മണിപ്പൂർ സംഘർഷം; സർവകക്ഷി യോഗം വിളിച്ചു അമിത് ഷാ