വാഷിങ്ടൻ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനി കണ്ടെത്താനുള്ള പ്രതീക്ഷകൾ മങ്ങിത്തുടങ്ങുന്നു. പേടകത്തിലുള്ള അഞ്ചു പേർക്ക് ജീവൻ നിലനിർത്താനുള്ള ഓക്‌സിജൻ എട്ടു മണിക്കൂർ കൂടി മാത്രമാണ് ബാക്കിയെന്ന റിപ്പോർട് പുറത്തുവന്നത് ഇന്ന് രാവിലെയാണ്. റിപ്പോർട് പ്രകാരം അവശേഷിക്കുന്ന ഓക്‌സിജന്റെ അളവും തീർന്നിരിക്കാനാണ് സാധ്യത.
എന്നാൽ, അന്തർവാഹിനി ടൈറ്റനായുള്ള തിരച്ചിലിൽ ലോകം പ്രതീക്ഷ കൈവിട്ടിട്ടില്ല. ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ടൈറ്റാനിക്കിന്റെ അവശിഷ്‌ടം തേടിയുള്ള യാത്ര മറ്റൊരു ദുരന്തമായി കലാശിക്കരുതെന്നാണ് ഏവരുടെയും പ്രാർഥന. കടലിനടിയിൽ നിന്ന് കൂടുതൽ ശബ്‌ദതരംഗങ്ങൾ കിട്ടിയതായി യുഎസ് കോസ്‌റ്റ്ഗാർഡ് അറിയിച്ചതോടെ തിരച്ചിൽ വ്യാപിച്ചിരുന്നു.
പേടകം കണ്ടെത്താൻ കടലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിയ റോബട്ടിക് പേടകം തീവ്രമായി ശ്രമിക്കുകയാണ്. പേടകത്തിലുള്ളവരെ രക്ഷിക്കാൻ പരമാവധി ശ്രമിക്കുമെന്ന് യുഎസ് കോസ്‌റ്റ്ഗാർഡും അറിയിച്ചിട്ടുണ്ട്. ജൂലിയറ്റ് എന്ന സമുദ്രാനന്തര തിരച്ചിൽയാനവും യുഎസ് എയർക്രാഫ്റ്റിൽ രക്ഷാദൗത്യം നടക്കുന്നിടത്തേക്ക് ഉടനെത്തും. ഫ്രാൻസിന്റെ റോബട്ടിക് പേടകം വിക്‌ടർ 6000 രക്ഷാദൗത്യത്തിൽ അണിചേർന്നിരുന്നു.
പതിറ്റാണ്ടുകൾക്ക് മുൻപ് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കനേഡിയൻ ഭാഗത്ത് മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണാൻ പുറപ്പെട്ട അഞ്ചംഗസംഘം സഞ്ചരിച്ച അന്തർവാഹിനിയാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്‌ച കാനഡയിൽ നിന്ന് യാത്ര തിരിച്ച കപ്പലാണ് കാണാതായത്. അഞ്ചുപേരുമായി പോയ ‘ടൈറ്റൻ’ എന്ന മുങ്ങിക്കപ്പലാണ് കാണാതാകുന്നത്. 21 അടി നീളമുള്ള കപ്പലിൽ രണ്ടു ജീവനക്കാരും മൂന്ന് കോടീശ്വരൻമാരും ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് ഉള്ളത്.
ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, പാകിസ്‌താനി ടൈക്കൂൺ ഷെഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ എന്നിവരാണ് യാത്രക്കാർ. ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കനേഡിയൻ ഭാഗത്ത് മുങ്ങിപ്പോയ ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണുന്നതിനായി എട്ടു ദിവസത്തെ പര്യവേഷണത്തിനായാണ് സംഘം യാത്ര തിരിച്ചത്. പര്യടനം ആരംഭിച്ചു രണ്ടു മണിക്കൂറിനകം ടൈറ്റന്റെ മദർ ഷിപ്പുമായുള്ള ആശയവിനിമയം നഷ്‌ടമായിരുന്നു.
Most Read: മണിപ്പൂർ സംഘർഷം; സർവകക്ഷി യോഗം വിളിച്ചു അമിത് ഷാ