കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആയുധംകൊണ്ട് അക്രമിച്ചുവെന്നായിരുന്നു പരാതി. പ്രതികളായ കെഎസ്‌യു പ്രവർത്തകർ നൽകിയ പരാതിയിലാണ് തുടരന്വേഷണം.
എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്‌ഥർ കേസ് അന്വേഷിക്കും. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകി. ഉത്തരവ് നാളെ ഇറങ്ങും. കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെച്ച ഗൺമാന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് അഞ്ച് പ്രവർത്തകർക്കതിരെ കേസെടുത്തിരുന്നത്.
കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എംസി. അതുൽ, വിവി. അക്ഷയ്, സിഎച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർക്കെതിരെ ആയിരുന്നു കേസ്. പ്രതിഷേധം നടന്ന സമയത്ത് രാഷ്‌ട്രീയമായി ഈ കേസ് വലിയ ചർച്ചകൾക്കും ആരോപണങ്ങൾക്കും വഴിവെച്ചിരുന്നു. മന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നും കഴുത്തിന് ബലം പ്രയോഗിച്ചു അമർത്തി പരിക്കേൽപിച്ചു എന്നുമായിരുന്നു വലിയ രീതിയിൽ പ്രചരിച്ചിരുന്നത്.
വധശ്രമം ഉൾപ്പടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയതിനാൽ കെഎസ്‌യു പ്രവർത്തകർ ജയിൽവാസം അനുഭവിക്കേണ്ടിയും വന്നിരുന്നു. എന്നാൽ, വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ഒഴിവാക്കിയാണ് ജൂൺ പത്തിന് പോലീസ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിന്റെ തുടക്കത്തിൽ ആരോപിക്കപ്പെട്ട വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ അതീവ ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
വീണാ ജോർജിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്നോ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നോ തെളിയിക്കാൻ അന്വേഷണ സംഘത്തിന് തെളിഞ്ഞില്ല. ഇതോടെ കേസ് കേവലം ഒരു കരിങ്കൊടി പ്രതിഷേധമായി ചുരുങ്ങി. എന്നാൽ, ജയിൽവാസം അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിൽ കേസിലെ പ്രതികളായ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































