തിരുവനന്തപുരം: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ- 3ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു ഐഎസ്‌ആർഒ. ജൂലൈ 13ന് ഉച്ചയ്‌ക്ക് 2.30ന് ആകും വിക്ഷേപണം. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം3) റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാകും വിക്ഷേപണം.
വിക്ഷേപണത്തിനായി റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ തയ്യാറായി കൊണ്ടിരിക്കുകയാണ്. ക്രോയജനിക് റോക്കറ്റുമായി കൂട്ടിച്ചേർത്തിട്ടില്ല. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് ആണ് ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ, റോവർ എന്നിവ അടങ്ങുന്നതാണ് ദൗത്യം. ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥത്തിൽ എത്തിക്കുകയാണ് പ്രൊപ്പൽഷൻ മോഡ്യൂളിന്റെ ലക്ഷ്യം.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഐഎസ്‌ആർഒ വീണ്ടും ചന്ദ്രനിലേക്ക് പുറപ്പെടുന്നത്. പരാജയത്തിൽ നിന്ന് പഠിച്ച പാഠങ്ങളാണ് ഇത്തവണത്തെ മൂലധനം. ലാൻഡറിന്റെ ഘടന മുതൽ ഇറങ്ങൽ രീതി വരെ വീണ്ടും വീണ്ടും പരിശോധിച്ചു പരിഷ്‌കരിച്ചു മാറ്റങ്ങൾ വരുത്തിയാണ് ഈ രണ്ടാം ശ്രമം. ഇതിന് മുൻപ് 2019ൽ നടന്ന ചന്ദ്രയാൻ 2 വിക്ഷേപണത്തിൽ ഉപഗ്രഹവും, വിക്രം എന്ന ലാൻഡറും അതിനുള്ളിൽ പ്രഗ്യാൻ എന്ന റോവറുമുണ്ടായിരുന്നു.
വിക്രം ലാൻഡർ ലാൻഡിങ്ങിന് തൊട്ടു മുമ്പായി പൊട്ടിച്ചിതറിയത് മൂലം ദൗത്യം ഭാഗിക വിജയമായി. ഇതോടെ, ചന്ദ്രനിൽ ലാൻഡറും റോവറും ഇറക്കുകയെന്ന ഇന്ത്യയുടെ സ്വപ്‍നം ബാക്കിയായി. എന്നാൽ, തിരിച്ചടിയിൽ തളരാതെ പൂർവ്വാധികം വീര്യത്തോടെ ആ ലക്ഷ്യം മുൻനിർത്തി തന്നെയാണ് ഇസ്രോ ഇത്തവണ രംഗത്തിറങ്ങുന്നത്. 615 കോടി രൂപയാണ് മിഷന്റെ ബജറ്റ്.
Most Read: ‘ആനകൾ ശക്‌തരാണ്, ഒന്നും സംഭവിക്കില്ല’; അരിക്കൊമ്പൻ ഹരജിയിൽ സുപ്രീം കോടതി