ന്യൂഡെൽഹി: ഇന്ത്യ ആതിഥ്യമരുളുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മൽസരക്രമം പ്രഖ്യാപിച്ചു. ഒക്‌ടോബർ അഞ്ചിന് ടൂർണമെന്റ് ആരംഭിക്കും. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മൽസരത്തിൽ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിൽ ഏറ്റുമുട്ടിയ ഇംഗ്ളണ്ടും ന്യൂസിലൻഡും കൊമ്പുകോർക്കും. ഇന്ത്യയുടെ ആദ്യ മൽസരം ഒക്‌ടോബർ എട്ടിന് നടക്കും. ഓസ്ട്രേലിയക്കെതിരെ ചെന്നൈ എം ചിദംബരം സ്‌റ്റേഡിയത്തിലാണ് മൽസരം.
പാകിസ്‌ഥാനെതിരായ നിർണായക മൽസരം ഒക്‌ടോബർ 15ന് അഹമ്മദാബാദിലാണ്. മുംബൈയിലും കൊൽക്കത്തയിലുമാണ് സെമി ഫൈനൽ. നവംബർ 15, 16 തീയതികളിലാവും സെമിഫൈനൽ മൽസരങ്ങൾ. അഹമ്മദാബാദിൽ നവംബർ 19ന് ഫൈനൽ മൽസരവും നടക്കും. അതേസമയം, ലോകകപ്പിന് വേദിയാകുമെന്ന് കരുതപ്പെട്ട തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ പ്രധാന മൽസരങ്ങൾ നടക്കില്ല.
പത്ത് പ്രധാന വേദികളുടെ പട്ടികയിൽ തിരുവനന്തപുരം ഉൾപ്പെട്ടിട്ടില്ല. എന്നാൽ, പരിശീലനങ്ങൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരത്തിന് പുറമെ ഗുവാഹത്തിയും ഹൈദരാബാദുമാണ് പരിശീലനങ്ങൾക്കായി ഒരുങ്ങുന്നത്. സെപ്‌റ്റംബർ 29 മുതൽ ഒക്‌ടോബർ മൂന്ന് വരെയാണ് പരിശീലന മൽസരങ്ങൾ നടക്കുന്നത്.
ആകെ പത്ത് വേദികളിലാണ് പ്രധാന മൽസരങ്ങൾ നടക്കുന്നത്. അഹമ്മദാബാദ്, ഹൈദരാബാദ്, ധരംശാല, ഡെൽഹി, ചെന്നൈ, ലഖ്‌നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് പ്രധാന മൽസരങ്ങൾ നടക്കുക. ടൂർണമെന്റിൽ പത്ത് ടീമുകളാണ് മൽസരിക്കുന്നത്. അതിൽ എട്ടു ടീമുകൾ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ടു ടീമുകൾ യോഗ്യതാ മൽസരം കളിച്ചു പൂളിലെത്തും.
എല്ലാ ടീമുകളും മറ്റു ഒമ്പത് ടീമുകളുമായി റൗണ്ട് റോബിൻ ഫോർമാറ്റിൽ കളിക്കും. ആദ്യ നാലിൽ വരുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും. റൗണ്ട് റോബിൻ പോരാട്ടങ്ങൾ നവംബർ 12ന് അവസാനിക്കും. ആദ്യ സെമി നവംബർ 15ന് മുംബൈയിലും രണ്ടാം സെമി 16ന് കൊൽക്കത്തയിലും നടക്കും. അവസാനമായി 2011ലാണ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടന്നത്. അന്ന് ഇന്ത്യ തന്നെയാണ് കിരീടം സ്വന്തമാക്കിയതും.
Most Read: ‘മനുഷ്യത്വപരമായി ഇടപെടുന്നത് ബലഹീനതയായി കാണരുത്’; പ്രതിഷേധക്കാരോട് സൈന്യം