ന്യൂഡെൽഹി: സാമുദായിക സംഘർഷം തുടരുന്ന മണിപ്പൂരിലെ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം. മനുഷ്യത്വപരമായി ഇടപെടുന്നത് ബലഹീനതയായി കാണരുതെന്ന് പ്രതിഷേധക്കാർക്ക് ഇന്ത്യൻ സൈന്യം മുന്നറിയിപ്പ് നൽകി. ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് സൈന്യത്തിന്റെ സന്ദേശം. സംഘർഷഭരിതമായ മണിപ്പൂരിൽ സമാധാനം പുനഃസ്‌ഥാപിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.
സംസ്‌ഥാനത്ത് സൈന്യം നടത്തുന്ന പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ വനിതകൾ കൂട്ടത്തോടെ രംഗത്തിറങ്ങിയത് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഇതാം ഗ്രാമത്തിൽ 1200 സ്‌ത്രീകൾ അടങ്ങുന്ന സംഘം സൈന്യത്തെ തടഞ്ഞിരുന്നു. നാട്ടുകാർക്ക് ജീവഹാനി ഉണ്ടാകാതിരിക്കാൻ ശ്രമിച്ചതിനാൽ സൈന്യത്തിന് 12 ഓളം ഭീകരരെ മോചിപ്പിക്കേണ്ടിയും വന്നിരുന്നു.
‘വനിതാ പ്രവർത്തകർ മനഃപൂർവം സൈന്യത്തിന്റെ വഴി തടസപ്പെടുത്താൻ ശ്രമിക്കുകയാണ്. സമാധാനം പുനഃസ്‌ഥാപിക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാണിത്. എല്ലാ നാട്ടുകാരും സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു’- സൈന്യം ട്വിറ്ററിൽ കുറിച്ചു. ഇതാം ഗ്രാമത്തിൽ ചുമതല വഹിച്ചിരുന്ന ഓഫീസർ പക്വമായ തീരുമാനം എടുത്തതിനാൽ വൻദുരന്തമാണ് ഒഴിവായതെന്ന് അധികൃതർ പറയുന്നു.
ഇന്ത്യൻ സൈന്യത്തിന്റെ മനുഷ്യത്വമാണ് ഇതിലൂടെ വെളിവായത്. ബലപ്രയോഗം നടത്തിയിരുന്നെങ്കിൽ സ്‌ത്രീകൾ ഉൾപ്പടെ നിരവധിപ്പേർ മരിക്കുമായിരുന്നു. അതൊഴിവാക്കാൻ തീവ്രവാദ സംഘടനയായ കെവൈകെഎല്ലിന്റെ 12 പ്രവർത്തകരെ പ്രാദേശിക നേതാക്കൻമാർക്ക് കൈമാറുക ആയിരുന്നുവെന്നും സൈന്യം അറിയിച്ചു. സ്‌ത്രീകൾ ഉൾപ്പടെയുള്ള വൻ സംഘം, സൈന്യത്തെ മുന്നോട്ട് നീങ്ങാൻ അനുവദിക്കാതെ തടയുകയായിരുന്നു. ശനിയാഴ്‌ച മുഴുവൻ സംസ്‌ഥാനത്ത് സംഘർഷം നിലനിന്നിരുന്നു.
Most Read: പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ആരെന്ന് ഇന്നറിയാം