തിരുവനന്തപുരം: ഓൺലൈനിലെ ‘കുട്ടിക്കളികൾ’ മരണക്കളികളായി മാറാതിരിക്കാൻ മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. കുട്ടികളുടെ ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾക്കെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിലും പ്രത്യേക ശ്രദ്ധ വേണം.
ഗെയിമുകളിൽ ചാറ്റ് ചെയ്യുന്ന അപരിചിതർ ഡേറ്റാ മോഷ്‌ടാക്കളോ ലൈംഗിക ചൂഷകരോ ആകാം. ഇത്തരം ഗെയിം ആപ്പുകളിൽ രക്ഷാകർത്താക്കൾക്കായി നിയന്ത്രണങ്ങളൊന്നും ഇല്ലാത്തതും ഇവയെക്കുറിച്ച് വലിയ ധാരണയില്ലാത്തതും കുട്ടികളെ വേണ്ടരീതിയിൽ ശ്രദ്ധിക്കാത്തതും അപകടങ്ങൾ വിളിച്ചു വരുത്തുന്നതിന്റെ പ്രധാന കാരണങ്ങളാണ്. ഫ്രീ ഫയർ പോലെയുള്ള ഗെയിമുകൾ സൗജന്യമായതിനാലും കളിക്കാൻ എളുപ്പമായതിനാലും കുട്ടികൾ പെട്ടെന്ന് തന്നെ ഇതിന് അടിമപ്പെടും.
2021ലെ ഒരു പഠന റിപ്പോർട് പ്രകാരം നാലിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 74 മിനിറ്റുകളോളം ഫ്രീ ഫയർ ഗെയിം കളിക്കുന്നുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്. വ്യക്‌തിഗത വിവരങ്ങൾ ചോരുന്നതിനൊപ്പം അത്യന്തം ഏകാഗ്രത ആവശ്യമുള്ള ഏതൊരു സ്‌ക്രീൻ വർക്കിനെയും പോലെ ആയതിനാൽ ഫ്രീ ഫയർ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്‌ച ശക്‌തിയെയും സാരമായി ബാധിക്കുന്നു.
അതിനാൽ രക്ഷിതാക്കൾ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരന്തരം നിരീക്ഷിക്കുകയും സമയക്രമം നിയന്ത്രിക്കുകയും അവരെ മറ്റു പലകാര്യങ്ങളിൽ വ്യാപൃതരാക്കുകയും ചെയ്യുക. കായികവിനോദങ്ങളിൽ ഏർപ്പെടാനും അതിലൂടെ ശാരീരിരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുക. മാതാപിതാക്കൾ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങൾ മനസിലാക്കുകയും ചെയ്യണമെന്നും കേരളാ പോലീസ് നിർദ്ദേശിച്ചു.
Also Read: ‘സിക’ പിടികൂടുന്നത് ഗർഭിണികളെ; എങ്ങനെ പ്രതിരോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ