തിരുവനന്തപുരം: സ്‌കൂളുകളിൽ ജെൻഡർ വ്യത്യാസം ഇല്ലാതെ അധ്യാപകരെ ടീച്ചർ എന്ന് വിളിച്ചാൽ മതിയെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. സർ, മാഡം എന്നീ വിളികൾ ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഈ നിർദ്ദേശം സംസ്‌ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിനും അനുകൂല നിലപാടാണെന്ന് കമ്മീഷൻ വ്യക്‌തമാക്കി. ചെയർപേഴ്‌സൺ കെവി മനോജ് കുമാർ, അംഗം സി വിജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അധ്യാപകരെ ആദര സൂചകമായി വിളിക്കാൻ കഴിയുന്ന അനുയോജ്യമായ പദം ടീച്ചറാണ്. സർ, മാഡം എന്നീ വിളികൾ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ലിംഗനീതിക്കും അഭികാമ്യം ടീച്ചർ എന്ന് വിളിക്കുന്നതാണ്-ഉത്തരവിൽ പറയുന്നു.
നവസമൂഹ നിർമിതിക്ക് നേതൃത്വം നൽകുന്നവരും നൻമയുള്ള ലോകത്തെ സൃഷ്‌ടിക്കുന്നവരുമാണ് ടീച്ചർമാർ. അതിനാൽ സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ എന്ന പദത്തിനോ അതിന്റെ സങ്കൽപ്പത്തിനോ തുല്യമാകുന്നില്ല. ടീച്ചർ എന്ന പദം ഉപയോഗിക്കുന്നതിലൂടെ തുല്യത നിലനിർത്താനും കുട്ടികളോടുള്ള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ ഒരു സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയും.
കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോൽസാഹിപ്പിക്കാനും സ്‌നേഹപൂർണമായ ഇടപെടലിലൂടെ ഉയരങ്ങൾ കീഴടക്കാനുമുള്ള പ്രചോദനം നൽകാനും എല്ലാ ടീച്ചർമാരും സേവന സന്നദ്ധരായി മാറണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കമ്മീഷനുകൾ ആക്‌ടിലെ 15ആം വകുപ്പ് പ്രകാരമാണ് കമ്മീഷൻ ശുപാർശകൾ പുറപ്പെടുവിച്ചത്. ശുപാർശയിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട് രണ്ടു മാസത്തിനകം ലഭ്യമാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
Most Read: ബഫർസോൺ; കരട് വിജ്‌ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി