ബഫർസോൺ; കരട് വിജ്‌ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി

ബഫർസോൺ വിധി കേരളത്തിൽ വലിയ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ടെന്നും ഒട്ടേറെപ്പേരെ ബാധിക്കുന്നതാണ് വിഷയമെന്നും പെരിയാർ പ്രൊട്ടക്ഷൻ വാലി മൂവ്മെന്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ വികെ ബിജു ചൂണ്ടിക്കാട്ടി.

By Trainee Reporter, Malabar News
Supreme-Court
Ajwa Travels

ന്യൂഡെൽഹി: ബഫർസോൺ വിധിയിൽ കേരളത്തിന് ആശ്വാസ നിരീക്ഷണവുമായി സുപ്രീം കോടതി. ബഫർസോണിൽ കരട് വിജ്‌ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ഇന്ന് കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഈ നിലപാട് വ്യക്‌തമാക്കിയത്‌. വിധിയിൽ വ്യക്‌തത തേടി കേന്ദ്രവും കേരളവും കർഷക സംഘടനകളും അടക്കം നൽകിയ ഹരജികൾ തിങ്കളാഴ്‌ച പരിഗണിക്കും.

ജസ്‌റ്റിസ്‌ ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിധി കേരളത്തിൽ ഉണ്ടാക്കിയ പ്രതിസന്ധി ഹരജികൾ പരിഗണിച്ച ജസ്‌റ്റിസ്‌ ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണം.

പരിസ്‌ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്‌ഞാപനങ്ങളിൽ ഉൾപ്പെടുന്ന മേഖലകളെ ബഫർസോൺ വിധിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഹരജിയിൽ കക്ഷിചേരാൻ കേരളവും അപേക്ഷ നൽകിയിരുന്നു. കേന്ദ്രം കരട് വിജ്‌ഞാപനം ഇറക്കിയ കേരളത്തിലെ 23 സംരക്ഷിത മേഖലകൾക്ക് ഇളവ് നൽകണമെന്ന് കേരളവും ആവശ്യപ്പെടുന്നു.

17 പ്രദേശങ്ങളിൽ ബഫർസോണിനുള്ള കരട് വിജ്‌ഞാപനം നടന്നതായും അന്തിമ വിജ്‌ഞാപനം വരുന്നതിന് തൊട്ടുമുമ്പാണ് സുപ്രീം കോടതി വിധി ഉണ്ടായതെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ ജയ്‌ദീപ് ഗുപത കോടതിയെ അറിയിച്ചു. അന്തിമ വിജ്‌ഞാപനമായവരുടെ കാര്യത്തിൽ നേരത്തെ തന്നെ ഇളവ് നൽകിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

എന്നാൽ, കരടിലും ഈ ഇളവ് വേണമെന്ന് കേന്ദ്രവും കേരളവും വ്യക്‌തമാക്കി. ഇതോടെയാണ് ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്. കേരളം ഉൾപ്പടെ ഉന്നയിക്കുന്ന വിഷയങ്ങളെ പൊതുവായി പരിഗണിച്ചു സമഗ്ര സമീപനമാകും ഉചിതമെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വർ ചൂണ്ടിക്കാട്ടി. ഇക്കാര്യം മൂന്നംഗ ബെഞ്ചിന് വിടേണ്ടതുണ്ടോയെന്നും പരിഗണിക്കാമെന്ന് ജഡ്‌ജിമാരായ ബിആർ ഗവായ്, എംഎം സുന്ദരേശ് എന്നിവർ വ്യക്‌തമാക്കി.

തുടർന്ന് ഹരജികൾ തിങ്കളാഴ്‌ച പരിഗണിക്കുന്നതിനായി കോടതി മാറ്റിവെക്കുക ആയിരുന്നു. ബഫർസോൺ വിധി കേരളത്തിൽ വലിയ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ടെന്നും ഒട്ടേറെപ്പേരെ ബാധിക്കുന്നതാണ് വിഷയമെന്നും പെരിയാർ പ്രൊട്ടക്ഷൻ വാലി മൂവ്മെന്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ വികെ ബിജു ചൂണ്ടിക്കാട്ടി. സീനിയർ അഭിഭാഷകൻ ജയ്‌ദീപ് ഗുപതയ്‌ക്ക് പുറമെ സ്‌റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും കേരളത്തിന് വേണ്ടി ഹാജരായി.

Most Read: ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാകില്ല; പഞ്ചാബിൽ വലിയ പിന്തുണ- രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE