ന്യൂഡെൽഹി: ബഫർ സോൺ വിഷയത്തിൽ ഇളവ് തേടി കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾ സമർപ്പിച്ച ഹരജിയിൽ ഇന്ന് സുപ്രീം കോടതി വാദം കേൾക്കും. കേരളത്തിന്റെ വാദം ഇന്ന് കോടതി കേൾക്കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ് ബഫർസോൺ ആക്കണമെന്ന വിധിയിൽ കേരളത്തിന് അനുകൂലമായ മാറ്റങ്ങൾ വരുത്തുമെന്ന സൂചനയാണുള്ളത്.
ബഫർസോണിൽ സമ്പൂർണ വിലക്ക് പ്രയോഗികമല്ലെന്നാണ് കഴിഞ്ഞ ദിവസം വാദം കേട്ട ജസ്‌റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം. അമിക്കസ് ക്യൂറിയുടെയും കേന്ദ്ര സർക്കാരിന്റെയും വാദമാണ് കഴിഞ്ഞ ദിവസം കോടതി കേട്ടത്. നിരോധിക്കേണ്ടത് നിരോധിക്കണമെന്നും നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണമെന്നും അമിക്കസ് ക്യൂറി വ്യക്‌തമാക്കിയിരുന്നു.
സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്നും അമിക്കസ് ക്യൂറി അറിയിച്ചു. ഒപ്പം, അന്തിമ, കരട് വിജ്‌ഞാപനങ്ങൾ വന്ന മേഖലയെ വിലക്കിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ ജനങ്ങളുടെ ജീവനോപാധികളെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്നതിനാൽ നിർമാണ പ്രവർത്തനങ്ങൾക്ക് സമ്പൂർണ വിലക്ക് പ്രയോഗികമല്ലെന്ന നിലപാട് കോടതി കഴിഞ്ഞ ദിവസം വീണ്ടും ആവർത്തിച്ചിരുന്നു.
ബഫർസോൺ വിധിയിൽ ഭേദഗതി തേടി കേന്ദ്ര സർക്കാരും ഇളവ് തേടി കേരളവും നൽകിയ അപേക്ഷകൾ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. വയനാട്ടിലെ സുൽത്താൻ ബത്തേരി നഗരസഭയിൽ വിധി അനുസരിച്ച് ഒരു വികസന പ്രവർത്തനം പോലും നടത്താനാകില്ലെന്ന് അഭിഭാഷകൻ ദീപക് പ്രകാശ് കോടതിയെ അറിയിച്ചു. കേരളത്തിന്റെ ആശങ്കകളെ സുപ്രീംകോടതിയിൽ കേന്ദ്രവും പിന്തുണച്ചതോടെ ഇതിന് പരിഹാരം ഉണ്ടാകുമെന്ന് വാക്കാൽ കോടതി അറിയിച്ചു.
Most Read: കോൺഗ്രസ് ഉപരോധ സമരം; കൊച്ചി കോർപറേഷന് മുന്നിൽ ഉന്തും തള്ളും