തിരുവനന്തപുരം: ഒന്നര വർഷത്തിന് ശേഷം നവംബർ ഒന്നിന് സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ മാർഗരേഖ തയ്യാറാക്കാനുള്ള യോഗം നാളെ ചേരും. ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്‌ത യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുക്കും. യോഗത്തിലുയരുന്ന നിർദ്ദേശം പരിഗണിച്ചുള്ള വിശദമായ റിപ്പോർട് സർക്കാരിന് കൈമാറും.
സംസ്‌ഥാന സിലബസിലുള്ള സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്‌കൂളുകൾക്കും ബാധകമായ പൊതുമാർഗരേഖയാകും തയ്യാറാക്കുക. സംസ്‌ഥാനതലത്തിലും ജില്ലാതലത്തിലും സ്‌കൂൾ തലത്തിലും തയ്യാറാക്കേണ്ടവ പ്രത്യേകമായി നിർദ്ദേശിക്കാനാണ് പദ്ധതി. ഓരോ സ്‌കൂളിലുമുള്ള കുട്ടികളുടെ ആകെ എണ്ണം വ്യത്യസ്‌തമായതിനാൽ എത്ര കുട്ടികൾ വരെ ഒരേ സമയം ഹാജരാകാം എന്നതാകും നിർദ്ദേശിക്കുക.
ഒരേ സമയം ഹാജരാകേണ്ടതിൽ പത്ത്, പന്ത്രണ്ട് ക്‌ളാസുകളെ അപേക്ഷിച്ച് പ്രൈമറി ക്‌ളാസുകളിലെ കുട്ടികളുടെ എണ്ണം കുറയ്‌ക്കാനാണ് സാധ്യത. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷാകർത്താക്കൾക്കുള്ള ആശങ്കകൾ പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ സഹായം തേടും. അതേസമയം, സ്‌കൂൾ, കോളേജ് തുറക്കുമ്പോൾ അടിസ്‌ഥാന സൗകര്യങ്ങൾക്കായി പ്രത്യേക ഫണ്ട് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ ആവശ്യപ്പെട്ടേക്കും.
സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന തദ്ദേശസ്‌ഥാപനങ്ങൾക്ക് ഈ ചെലവ് താങ്ങാനാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
Also Read: പോലീസ് പിരിച്ചെടുത്ത പിഴത്തുക 86 കോടി; പരിധി നിശ്‌ചയിച്ചിരുന്നോ എന്നതിൽ വ്യക്‌തതയില്ല