തിരുവനന്തപുരം: കോവിഡ് മാനദണ്ഡലംഘനത്തിന് കഴിഞ്ഞ ഒരു വർഷം കൊണ്ട് പോലീസ് പിരിച്ചെടുത്ത പിഴത്തുക 86 കോടി രൂപ. ഇതിൽ 49 കോടിയും കഴിഞ്ഞ അഞ്ച് മാസം കൊണ്ട് പിരിച്ചെടുത്തതാണ്. പിഴ ഈടാക്കാൻ കുറഞ്ഞ പരിധി നിശ്‌ചയിച്ചിരുന്നോ എന്ന് വ്യക്‌തമാക്കാനാകില്ലെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തോടുള്ള പോലീസിന്റെ പ്രതികരണം.
ക്വാറന്റെയ്‌ൻ ലംഘിച്ചെന്ന് ആരോപിച്ച് വയോധികർ ഉൾപ്പടെയുള്ളവരിൽ നിന്ന് പോലീസ് പിഴ ഈടാക്കിയിരുന്നു. കോവിഡ് മാനദണ്ഡ ലംഘനങ്ങളും പിഴയും കാരണം സർക്കാരും പോലീസും പൊതുജനങ്ങളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഏറ്റുവാങ്ങിയത്. ലോക്ക്‌ഡൗൺ ഇളവുകൾക്ക് പിന്നാലെ 2020 ജൂലൈ 16 മുതലാണ് പോലീസ് ഈടാക്കിയ പിഴയുടെ കണക്കുകൾ പോലീസ് ആസ്‌ഥാനത്ത് ശേഖരിച്ച് തുടങ്ങിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ച മാർച്ച് 31 വരെ 37 കോടി ഒൻപത് ലക്ഷം രൂപയാണ് പിഴ ഇനത്തിൽ പിരിച്ചെടുത്തത്. ഇതിന് ശേഷം കഴിഞ്ഞ മാസംവരെ കോവിഡ് മാനദണ്ഡ ലംഘനത്തിൽ ഈടാക്കിയത് 48 കോടി 82 ലക്ഷം രൂപയാണ്. പിഴത്തുക പിരിക്കാൻ പോലീസിന് ടാർഗറ്റ് നൽകിയെന്നും ആക്ഷേപമുണ്ടായിരുന്നു. സമൂഹത്തിലെ സാധാരണക്കാരിൽ നിന്നാണ് പിഴയിലെ ഭൂരിഭാഗവും ഈടാക്കിയിരിക്കുന്നത്. അതേസമയം, പോലീസ് പിഴ ഈടാക്കുന്നത് മഹാപാപമായി കാണേണ്ടതില്ലെന്ന് ആയിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.
Also Read: സംസ്‌ഥാനത്ത് രാത്രികാല പട്രോളിങ് ശക്‌തിപ്പെടുത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം