ന്യൂഡെൽഹി: കർഷക സമരം തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിന്റെ ആവർത്തനമാകരുതെന്ന് സുപ്രീംകോടതി. കർഷക സമരത്തിനിടെ കോവിഡ് വ്യാപനമുണ്ടാകുമെന്ന ആശങ്ക പങ്കുവെച്ചാണ് കോടതിയുടെ പരാമർശം. കോവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് രണ്ടാഴ്‌ചക്കകം അറിയിക്കാൻ കോടതി നിർദേശിച്ചു. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നിർദേശം.
തബ്‌ലീഗ് സമ്മേളനത്തിന്റെ സമയത്തുണ്ടായ അതേ സാഹചര്യമാണ് കർഷക സമരത്തിലും നിലനിൽക്കുന്നത്. കർഷകർക്ക് കോവിഡിൽ നിന്ന് സംരക്ഷണം ഉണ്ടോയെന്ന് വ്യക്‌തമല്ല. കർഷകരുടെ സംരക്ഷണത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്‌തമാക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയോട് കോടതി നിർദേശിച്ചു. മുൻ അനുഭവങ്ങളിൽ നിന്ന് പാഠങ്ങളൊന്നും പഠിച്ചില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.
അതേസമയം, തബ്‌ലീഗ് സമ്മേളനത്തിനിടെ ഉണ്ടായ കോവിഡ് വ്യാപനത്തെ കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന് തുഷാർ മെഹ്ത സുപ്രീംകോടതിയിൽ മറുപടി നൽകി.
Read also: പാലാ വിട്ടുകൊടുത്ത് മുന്നണിയിൽ തുടരേണ്ടെന്ന് അഭിപ്രായം; ശരത് പവാർ കേരളത്തിലേക്ക്