ന്യൂഡെൽഹി: കേന്ദ്ര നഗരകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പതിനാലാമത് അർബൻ മൊബിലിറ്റി ഇന്റർനാഷണൽ സമ്മേളനം കൊച്ചിയിൽ നടക്കും. ഓൺലൈനിൽ നടത്തിയ പതിമൂന്നാമത് സമ്മേളനത്തിലാണ് കേന്ദ്ര നഗരകാര്യ സെക്രട്ടറി ദുർഗാശങ്കർ മിശ്ര ഇക്കാര്യം അറിയിച്ചത്.
ഗതാഗത മേഖലയിൽ കൈവരിച്ച വളർച്ച കണക്കിലെടുത്താണ് സമ്മേളനത്തിന്റെ വേദിയായി കൊച്ചി തെരഞ്ഞെടുക്കപ്പെട്ടത്. സംയോജിത ജല-കര ഗതാഗത മാതൃക കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ നഗരമാണ് കൊച്ചി. ഒക്ടോബർ 29 മുതൽ 31 വരെ നടക്കുന്ന സമ്മേളനത്തിന്റെ വിഷയം ‘മൊബിലിറ്റി ഫോർ ഓൾ’ എന്നതാണ്.
Also Read: ലാപ്ടോപ്പ് വാങ്ങാൻ പണമില്ല; പഠനം മുടങ്ങിയതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു
കൂടാതെ, പതിമൂന്നാമത് അർബൻ മൊബിലിറ്റി ഇന്റർനാഷണൽ സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നഗരവികസന മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചു. കോവിഡ് കാലത്ത് നഗരങ്ങളിലെ യാത്രാസൗകര്യത്തിന് പുതുമയാർന്ന മാർഗങ്ങൾ ആവിഷ്കരിച്ചതിനാണ് പുരസ്കാരം നൽകിയത്. ഭുവനേശ്വറും അഗർത്തലയും ഒന്നാംസമ്മാനം പങ്കിട്ടു. എറണാകുളത്തെ സൊസൈറ്റി ഉൾപ്പെടെ അഞ്ചുപേർക്ക് പ്രോൽസാഹന സമ്മാനം ലഭിച്ചു.ഗുരുഗ്രാം മെട്രോ ഡെവലപ്മെന്റ്, അതോറിറ്റി, ബിഹാർ റോഡ് ട്രാൻസ്പോർട് വകുപ്പ്, രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷൻ, സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയാണ് മറ്റുള്ളവ.
































