ഹൈദരാബാദ്: കോവിഡ് വ്യാപനത്തേയും ലോക്ക് ഡൗണിനേയും തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത പഠനത്തെ ബാധിച്ചതിൽ മനംനൊന്ത് വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌തു. ഡെൽഹി ലേഡി ശ്രീ റാം വനിതാ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ഐശ്വര്യ റെഡ്ഡിയാണ് ജീവനൊടുക്കിയത്. തെലങ്കാനയിലെ തന്റെ വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. പഠനാവശ്യത്തിനായി ലാപ്ടോപ്പ് വാങ്ങാൻ സാധിക്കാതെ വന്നതിൽ മനംനൊന്താണ് വിദ്യാർഥിനി ജീവനൊടുക്കിയത്.
കുടുംബത്തിന് പല സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും താനും തന്റെ പഠനവും കുടുംബത്തിന് ബാധ്യതയാണെന്നും ഐശ്വര്യ ആത്‍മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. ഐശ്വര്യയുടെ പിതാവ് മോട്ടോർ സൈക്കിൾ മെക്കാനിക്കും മാതാവ് തയ്യൽ തൊഴിലാളിയുമാണ്. ഇക്കഴിഞ്ഞ മാർച്ചിൽ ഇയാൾ സ്വന്തമായി ഒരു റിപ്പയർ ഷോപ്പ് ആരംഭിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് ദീർഘനാൾ കട അടച്ചു പൂട്ടേണ്ടി വന്നു. പിന്നീട് വീണ്ടും തുറന്നെങ്കിലും പ്രത്യേകിച്ച് വരുമാനം ഒന്നും ഉണ്ടായിരുന്നില്ല.
ലോക്ക് ഡൗണിനെ തുടർന്ന് ഐശ്വര്യയും വീട്ടിലേക്കെത്തിയിരുന്നു. ഒക്‌ടോബറിൽ ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചതോടെ പഠനത്തിനായി ലാപ്ടോപ്പ് വേണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുടുംബത്തിന്റെ സാമ്പത്തിക അവസ്‌ഥ അറിയാവുന്ന ഐശ്വര്യ വീണ്ടും ചോദിക്കാൻ നിന്നില്ലെന്നും പിതാവ് പറയുന്നു. ഓഗസ്‌റ്റിൽ കേന്ദ്ര സർക്കാരിന്റെ ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ‘ഇൻസ്‌പെയർ സ്‌കോളർഷിപ്പിന്’ ഐശ്വര്യയെ തിരഞ്ഞെടുത്തിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ പണം നൽകാനാവില്ലെന്നാണ് അധികൃതർ അറിയിച്ചതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
Also Read: ടിആര്‍പിയിലെ കൃത്രിമം; റിപ്പബ്ളിക് ടിവി വിതരണ വിഭാഗം മേധാവി അറസ്‌റ്റില്‍
ഇതിനിടെ ലാപ്ടോപ് വാങ്ങാൻ സഹായം തേടി ബോളിവുഡ് നടൻ സോനു സൂദിന് ഐശ്വര്യ ഇമെയില്‍ അയച്ചിരുന്നു. എന്നാൽ ഇതിന് മറുപടി വരുന്നത് പോലും കാത്തു നിൽക്കാതെ പെൺകുട്ടി ജീവനൊടുക്കുക ആയിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന മകൾ പ്ളസ് ടുവിന് 98.5 ശതമാനം മാർക്കാണ് നേടിയത്. ഐഎഎസുകാരി ആകണമെന്നതായിരുന്നു മകളുടെ ആഗ്രഹമെന്നും പിതാവ് കൂട്ടിച്ചേർത്തു.