കൊല്ലം: ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ ബിഎസ്‍സി കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിനി അഭിരാമിയുടെ സംസ്‌കാരം ഇന്ന് നടക്കും. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്‌റ്റുമോര്‍ട്ട ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കോളേജ് വിദ്യാർഥിനി അഭിരാമിയുടെ ആത്‌മത്യയിൽ നാടുമുഴുവൻ കണ്ണീരിലാണ്. വീട് പണിയാനെടുത്ത വായ്‌പയാണ് അഭിരാമിയുടെ ജീവനെടുത്തത്. കോളേജിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ വീട് ജപ്‌തിക്ക് വേണ്ടി ബാങ്ക് അധികാരികൾ വീട്ടിൽ പതിച്ച ജപ്‌തി നോട്ടീസ് കണ്ടതോടെ അഭിമാനം മുറിപ്പെട്ട ഈ 20കാരി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
കേരള ബാങ്ക് ജപ്‌തി നോട്ടീസ് പതിച്ചതിന് പിന്നാലെയായിരുന്നു അഭിരാമിയുടെ ആത്‌മഹത്യ. നാല് വർഷം മുമ്പാണ് വീടുപണിക്ക് വേണ്ടി അഭിരാമിയുടെ കുടുംബം കേരളാ ബാങ്കിന്റെ പതാരം ബ്രാഞ്ചിൽ നിന്നും പണം വായ്‌പയായി എടുത്തത്. ബാങ്കിൽ നിന്ന് 10 ലക്ഷം രൂപയാണ് ഇവർ വായ്‌പ എടുത്തത്. ഇതാണ് പലിശയടക്കം തിരിച്ചടവ് മുടങ്ങി ജപ്‌തിയിലേക്ക് എത്തിയത്.
‘മകളെ നഷ്‍ടപ്പെടുത്തിയത് ജപ്‌തി ബോര്‍ഡാണ്. ജപ്‌തി ബോര്‍ഡ് മറച്ചു വെക്കണമെന്ന് മോളു പറഞ്ഞു. അതവൾക്ക് വലിയ അപമാനമാണ് സൃഷ്‌ടിച്ചത്. പപ്പാ, ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്ന് മറയ്‌ക്കാമോ‘ എന്ന് മകൾ ചോദിച്ചതായും ആത്‌മഹത്യ ചെയ്‌ത അഭിരാമിയുടെ പിതാവ് അജികുമാർ പറഞ്ഞു. കൊല്ലം ശൂരനാട് അജികുമാറിന്റെയുംയും ശാലിനിയുടെ മകള്‍ അഭിരാമിയെ ഇന്നലെ വൈകിട്ട് 4.30നാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു മുന്നിൽ ജപ്‌തി ബോർഡ് കണ്ട മാതാപിതാക്കൾ സാവകാശം ചോദിക്കാൻ ബാങ്കിലേക്ക് പോയ സമയത്താണ് ഏകമകൾ ആത്‍മഹത്യ ചെയ്‌തത്.
അതേസമയം; അഭിരാമി (20) ആത്‌മഹത്യ ചെയ്‌തസംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടതായി സഹകരണമന്ത്രി വിഎൻവാസവൻ പറഞ്ഞു. കേന്ദ്രത്തിന്റെ സർഫാസി നിയമപ്രകാരമാണു ജപ്‌തി നടപടികൾ നടക്കുന്നത്. ഈ നിയമത്തെ സംസ്‌ഥാന സർക്കാർ അനുകൂലിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ, കേരള ബാങ്ക് അധികൃതർ അഭിരാമിയുടെ വീടിനു മുന്നിൽ ജപ്‌തി ബോർഡ് സ്‌ഥാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയാണ് ചെയ്‌തത്.
Most Read: ‘മദ്രസകളും അലിഗഢ് സര്‍വകലാശാലയും തകർക്കണം’; വിവാദ പ്രഭാഷകനെതിരെ കേസ്