നടൻ സലിംകുമാര്‍ യാത്രയായി; മരണം രാത്രി 11ഓടെ; സംസ്‌കാരം വൈകിട്ട്

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളി മനസിനെ സ്വാധീനിച്ച അതുല്യ നടൻ സലിംകുമാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്‌ച രാത്രി 10.43ന് മരണപ്പെട്ടു. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും. മുഖ്യമന്ത്രി പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും.

By Senior Reporter, Malabar News
Actor Salim Kumar passes away

ന്യൂമോണിയ ബാധിച്ച് ചികിൽസയിലായിരുന്ന പ്രശസ്‌ത മലയാള ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് അന്ത്യം.

മൂന്ന് പതിറ്റാണ്ടോളം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും പിന്നെ പൊട്ടിക്കരയിക്കുകയും ചെയ്‌ത, അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാന്‍ മടിയില്ലാത്ത സലിംകുമാർ ന്യൂമോണിയ ബാധിച്ച് ചികിൽസയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ബുദ്ധിമുട്ടിലായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.

1984ൽ ‘എന്റെ പ്രിയപ്പെട്ട കുട്ടിച്ചാത്തൻ’ എന്ന സിനിമയിലൂടെ സലീം കുമാർ തന്റെ സിനിമാ ജീവിതം ആരംഭിച്ചെങ്കിലും 1996 മുതലാണ് സിനിമയിൽ സജീവമായത്. 2010ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് സലീം കുമാർ നേടിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്‌ഥാന പുരസ്‌കാരങ്ങൾക്ക് അദ്ദേഹം അർഹനാകുകയായിരുന്നു. അഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്‌ഥാന പുരസ്‌കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013ൽ മികച്ച ഹാസ്യനടനുള്ള സംസ്‌ഥാന പുരസ്‌കാരം നേടി.

കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016ലെ സംസ്‌ഥാന പുരസ്‌കാരത്തിന് അർഹനായി. 2013 ൽ മികച്ച നടനുള്ള സംസ്‌ഥാന ടെലിവിഷൻ അവാർഡ് കരസ്‌ഥമാക്കി. സിനിമാ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്ന ‘തെങ്കാശിപ്പട്ടണം’ എന്ന സിനിമയിലൂടെ മലയാള സിനിമയുടെ ചരിത്രത്തിലേക്ക് പ്രവേശിച്ച ഇദ്ദേഹം സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് നാടകത്തിലും മിമിക്രിയിലും സജീവമായിരുന്നു.

ഹാസ്യവേഷങ്ങളില്‍ അഭിനയിക്കുന്നവരെ നടന്‍മാരായി പോലും പരിഗണിക്കാന്‍ താൽപര്യമില്ലാത്ത കാലത്ത്, 2010ൽ സലിംഅഹമ്മദ് സംവിധാനം ചെയ്‌ത ആദാമിന്റെ മകൻ അബുവിലൂടെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയാണ് മിമിക്രി കലാലോകത്തോട് അദ്ദേഹം ആദരവ് പ്രകടിപ്പിച്ചത്. 2026വരെയുള്ള നീണ്ട മൂന്നുപതിറ്റാണ്ട് കൊണ്ട് 300ലധികം സിനിമകളിൽ സലിംകുമാർ അഭിനയിച്ചിട്ടുണ്ട്.

എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബർ 10 നായിരുന്നു ജനനം. പ്രണയിനിയായ സുനിതയെ 1996 സെപ്റ്റംബർ 14ന് ജീവിതസഖിയാക്കിയ സലിംകുമാറിനും സുനിതക്കും നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.

MOST READ | ട്രൂവിഷന്‍ കേസിൽ മനോരമയുടെ സമീപനം അപക്വം; കോംഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE