തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികൾക്കായി നടപ്പിലാക്കിയ ധനസഹായം ഇപ്പോൾ ലഭിക്കുന്നില്ലെന്ന നടൻ സലിം കുമാറിന്റെ പ്രസ്‌താവന തെറ്റാണെന്ന് സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയും, കേരള സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷനും (കെ സോട്ടോ) അറിയിച്ചു. അവയവമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരാകുന്നവർക്ക് കാരുണ്യ പദ്ധതി വഴി അഞ്ചു ലക്ഷം ധനസഹായം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നൽകിയിരുന്നില്ലെന്നും ആരോഗ്യ ഏജൻസികൾ വ്യക്‌തമാക്കി.
‘കാസ്‌പ് പദ്ധതി വഴി അർഹരായവർക്ക് അഞ്ചു ലക്ഷം രൂപയുടെ ചികിൽസാ ധനസഹായം നൽകി വരുന്നത് എൽഡിഎഫ് സർക്കാരിന്റെ കാലം മുതലാണ്. കൂടാതെ, പദ്ധതിയിൽ ഉൾപ്പെടാത്ത, എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങൾക്കും രണ്ടു ലക്ഷം രൂപ വരെ സൗജന്യ ചികിൽസാ ആനുകൂല്യവും ലഭ്യമാണ്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വരെയും ഇപ്പോൾ നൽകുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങൾ തികച്ചും തെറ്റാണ്’- കെ സോട്ടോ അറിയിച്ചു.
കൊച്ചിയിലെ സ്വകാര്യ അമൃത ആശുപത്രിയിൽ കരൾ മാറ്റി വെച്ചവരുടെ കൂട്ടായ്‌മയുടെ ഉൽഘാടന ചടങ്ങിലായിരുന്നു സലിം കുമാറിന്റെ പരാമർശം. അവയവമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരാകുന്നവർക്ക് കാരുണ്യ പദ്ധതി ലഭിച്ചിരുന്ന ധനസഹായം ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് സലിം കുമാർ പറഞ്ഞത്. സഹായം ലഭിക്കാനായി സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ നിരവധിപ്പേർ അദ്ദേഹത്തെ കാണാനെത്തി. അതിൽ പലകാരണങ്ങളിൽ ഒന്ന് ഇതാണെന്നും സലിം കുമാർ പറഞ്ഞിരുന്നു.
Most Read| ലൈംഗികാതിക്രമ പരാതി; ഡോക്‌ടർക്കെതിരെ കേസെടുത്ത് പോലീസ്